print edition പെരിങ്ങമ്മല സംഘത്തിലെ ബിജെപി തട്ടിപ്പ് ; വായ്‌പ നൽകിയത് ജാമ്യവ്യവസ്ഥകൾ പാലിക്കാതെ

തിരുവനന്തപുരം
ബിജെപി നിയന്ത്രണത്തിലുള്ള പെരിങ്ങമ്മല ലേബർ കോൺട്രാക്ട് സഹകരണസംഘത്തിൽ വായ്‌പകൾ നൽകിയത് ജാമ്യവ്യവസ്ഥ പാലിക്കാതെ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് അടക്കമുള്ളവർ വായ്‌പാതുക തിരിച്ചടയ്‌ക്കാതായതോടെ ബാങ്കിൽ പ്രതിസന്ധിയുണ്ടായി.
ഭരണസമിതി അംഗങ്ങൾക്ക് അനുവദിക്കാവുന്ന പരമാധി വായ്‌പയിൽ കൂടുതൽ വായ്‌പകൾ നൽകി, കച്ചവട വായ്‌പകൾക്ക് ജാമ്യവ്യവസ്ഥകൾ പാലിക്കാതെ ചെക്കും ജാമ്യക്കടപ്പത്രവും മാത്രം സ്വീകരിച്ച് വായ്‌പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടാണ് ഭരണസമിതി നടത്തിയത്. കാലാവധി മൂന്ന് വർഷം കഴിഞ്ഞ വായ്‌പകളിൽ കോടിക്കണക്കിന് കുടിശ്ശികയുണ്ട്. നിയമാവലി വ്യവസ്ഥയില്ലാതെ വിതരണം ചെയ്‌ത അക്ഷയശ്രീ വായ്‌പകളിൽ 2.12 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ട്. സംഘം നടത്തുന്ന എഡിഎസ് പദ്ധതികൾക്ക് സഹകരണവകുപ്പിൽനിന്ന് അംഗീകാരം വാങ്ങിയിട്ടില്ല.
എഡിഎസ് തുകകൾ വിതരണം ചെയ്‌തതും ജാമ്യവ്യവസ്ഥ പാലിക്കാതെ. 2.97 കോടി ഇൗയിനത്തിൽ നഷ്‌ടമുണ്ടായി. ഭരണവകുപ്പിന്റെ അംഗീകാരമില്ലാതെയാണ് താൽക്കാലിക ജീവനക്കാരെയും കലക്‌ഷൻ എജന്റുമാരെയും നിയമിച്ചത്. 19.83 ലക്ഷം രൂപ ഏജന്റുമാർക്ക് അനധികൃതമായി കമീഷൻ നൽകിയിട്ടുണ്ട്. ആകെ 4.22 കോടിയുടെ നഷ്‌ടം സംഘത്തിനുണ്ടായെന്നാണ് സഹകരണനിയമം വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഘത്തിന്റെ വൈസ്‌പ്രസിഡന്റായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പലിശ സഹിതം 43 ലക്ഷം രൂപ തിരിച്ചടയ്‌ക്കാനുണ്ട്. പ്രസിഡന്റായിരുന്ന ആർഎസ്‌എസ് മുൻ വിഭാഗ് ശാരീരിക് പ്രമുഖ് പത്‌മകുമാറിന് 46 ലക്ഷംരൂപയും ബാധ്യതയുണ്ട്.









0 comments