കോൺഗ്രസ് നേതാക്കൾ രണ്ടുതട്ടിൽ , രാഹുലിനെ സ്ഥാനാർഥിയാക്കിയത് വി ഡി സതീശൻ , ഇപ്പോൾ തള്ളിപ്പറയുന്നത് നിലനിൽപ്പില്ലാതെ
print edition കോൺഗ്രസിലെ പോര് തിരിച്ചടിക്കുന്നു ; അതൃപ്തി പ്രകടിപ്പിച്ച് ഘടക കക്ഷികൾ


സി കെ ദിനേശ്
Published on Dec 02, 2025, 03:43 AM | 1 min read
തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിലെ അഭിപ്രായത്തർക്കവും പരസ്യപ്രതികരണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഗുരുതരമായി ബാധിച്ചെന്ന് യുഡിഎഫ് ഘടകകക്ഷികൾ. യുഡിഎഫിന്റെ പ്രചാരണ തന്ത്രങ്ങൾ പൊളിയുന്നതിനിടയിൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും അതിജീവിതയെ ആക്രമിച്ചും കോണ്‍ഗ്രസ് നേതാക്കൾതന്നെ രംഗത്തുവന്നതോടെ മുസ്ലിംലീഗ് നേതാക്കളുൾപ്പെടെ അതൃപ്തി അറിയിച്ചു. കെ സി വേണുഗോപാലിന്റെ ഇടപെടൽ പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നുവെന്നും ഇവർക്ക് അഭിപ്രായമുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ‘ലോട്ടറി’ ആണെന്ന വിലയിരുത്തലിലാണ് പല കോൺഗ്രസ് നേതാക്കളും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വളർത്തിയെടുത്ത നേതാക്കളാണ് ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട് സ്ഥാനാർഥിയാക്കാൻ മത്സരിച്ച് വാദിച്ചതും മറ്റാരുമല്ല. വീട്ടിൽവന്ന് സ്‌ത്രീകളും രക്ഷാകർത്താക്കളും പരാതി പറഞ്ഞതോടെയാണ് മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണയ്ക്കാൻ സതീശന് പറ്റാതായത്. ഇൗ അവസരം നോക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ പരസ്യമായി മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു. കെ സി വേണുഗോപാലിന്റെ അനുയായികളായ ഷാഫി പറന്പിലും സംഘവും കൂടെയുണ്ടെങ്കിൽ കോൺഗ്രസിൽ കൂടുതൽ ശക്തനാകാമെന്ന ചിന്തയാണ് അടൂർ പ്രകാശിനെന്ന് ചില നേതാക്കൾ സൂചിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പൊട്ടിത്തെറിയിൽ പലരും തെറിച്ചേക്കാമെന്ന പ്രതീക്ഷ ഇവർക്കുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ ആയി നിലനിർത്തിക്കൊണ്ട് നാട്ടുകാരുടെ മുന്നിൽ ചെല്ലാൻ കഴിയില്ലെന്ന നിലപാടിലാണ് വലിയൊരുവിഭാഗം നേതാക്കളും പ്രവർത്തകരും. ബൂത്ത് പ്രചാരണ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ലെന്നും നേതാക്കൾ പരാതിപ്പെടുന്നു. കിട്ടിയ അവസരം മുതലെടുക്കാൻ കോൺഗ്രസ് നേതാക്കൾ പരസ്പരം ചെളിവാരി എറിഞ്ഞതോടെ കനുഗോലുവും സംഘവും പഠിപ്പിച്ച വ്യാജപ്രചാരണ തന്ത്രങ്ങൾ പൊളിഞ്ഞ സ്ഥിതിയാണ്.








0 comments