print edition ബിജെപി നേതൃയോഗം ഇന്ന്; ജനറൽ സെക്രട്ടറിമാരെ മാറ്റിയേക്കും

തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട്‌വെട്ടിപ്പ് കുംഭകോണ വിവാദത്തിനുപിന്നാലെ നേതൃത്വത്തിൽ വമ്പൻ അഴിച്ചുപണിവരുന്നെന്ന് സൂചന. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി കൺവീനറായിരുന്ന ജനറൽ സെക്രട്ടറി എസ് സുരേഷിനെ ചുമതലകളിൽനിന്ന് മാറ്റിയേക്കും. രാജീവ് ചന്ദ്രശേഖറും മുരളീധരപക്ഷവുമായി ചർച്ചകൾ നടത്തിയതായും സമവാക്യങ്ങൾ രൂപപ്പെടുത്തിയെന്നുമാണ് വിവരം.
ചൊവ്വാഴ്‌ച കഴക്കൂട്ടത്ത് വി മുരളീധരന്റെ എംഎൽഎ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തത് രാജീവ് ചന്ദ്രശേഖറായിരുന്നു. കെ സുരേന്ദ്രനും പങ്കെടുത്തു. വന്പൻ സ്വീകരണമാണ് രാജീവ്‌ചന്ദ്രശേഖറിന് മുരളീധരൻ–സുരേന്ദ്രൻ സഖ്യം ഒരുക്കിയത്. എസ് സുരേഷിനെ പങ്കെടുപ്പിച്ചതുമില്ല.
ബുധനാഴ്‌ച സംസ്ഥാന ജനറൽ സെക്രട്ടറിമാർ, വൈസ്‌പ്രസിഡന്റുമാർ എന്നിവർക്കുമാത്രമായി നേതൃയോഗം വിളിച്ചുചേർത്തിട്ടുണ്ട്. മുൻ പ്രസിഡന്റുമാരെക്കൂടി ഉൾപ്പെടുത്തി കോർ കമ്മിറ്റിയാക്കി യോഗമായി ചേർന്നേക്കുമെന്നും സൂചനയുണ്ട്. കോർകമ്മിറ്റി വിളിച്ചുചേർക്കണമെന്ന് വി മുരളീധരനുൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പഴയ പ്രസിഡന്റുമാരെല്ലാം തലസ്ഥാനത്തുണ്ട്.
തെരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന എസ് സുരേഷിനെ തൽക്കാലം മാറ്റിനിർത്തി പാർടിക്കുള്ളിലെ വിവാദങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്‌തനായിരുന്ന മറ്റൊരു ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ യുവമോർച്ചയുടെ ചുമതലയിൽനിന്ന് മാറ്റി, മുരളീധരപക്ഷത്തിലെ പി സുധീറിനെ ചുമതലയേൽപ്പിച്ചതോടെയാണ് പുതിയ ഗ്രൂപ്പ് ചർച്ചകൾക്ക് തുടക്കമായത്.
എസ് സുരേഷും രാജീവ് ചന്ദ്രശേഖറും ചേർന്ന് ബിജെപിയെ ഹൈജാക്ക് ചെയ്‌തുവെന്ന് പറഞ്ഞവർ ഒരുവേദിയിൽ അണിനിരന്നതോടെ സുരേഷിന്റെ സ്ഥാനം തെറിക്കുമെന്നും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.








0 comments