print edition രാജീവ് ചന്ദ്രശേഖർ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നെന്ന്; ബിജെപിയിൽ അതൃപ്‌തി


സ്വന്തം ലേഖകൻ
Published on Mar 18, 2026, 12:00 AM | 1 min read
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ ഉയർന്ന വിമർശങ്ങൾക്കു പിന്നാലെ മറ്റ് സ്ഥാനാർഥികളെ സംബന്ധിച്ചും ബിജെപിയിൽ അതൃപ്‌തി പുകയുന്നു. പി സി ജോർജിന് പൂഞ്ഞാറിലും മകൻ ഷോൺ ജോർജിന് പാലായിലും സീറ്റ് നൽകിയതിൽ അതത് മണ്ഡലം ഭാരവാഹികൾ നേതൃത്വത്തെ എതിർപ്പറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഇഷ്ടക്കാരെ മാത്രം തിരുകിക്കയറ്റിയാണ് സ്ഥാനാർഥിപ്പട്ടിക നിശ്‌ചയിച്ചതെന്നാണ് വിമർശം.
സുരേന്ദ്രൻ ഗ്രൂപ്പും കൃഷ്‌ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതംവയ്‌ക്കലും ഇതിനിടയിലുണ്ട്. ജോർജ് കുര്യനെതിരെ ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു പരസ്യമായി രംഗത്തുവന്നു. "വെള്ളം കോരുന്നവരെയും വിറകുവെട്ടുന്നവരെയും' പുറത്തുനിർത്തിയുള്ള രാഷ്‌ട്രീയനീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് നോബിൾ ആരോപിച്ചു. ജോർജ് കുര്യൻ വലിയ നേതാവല്ലെന്നും, പലരും മത്സരിക്കുന്നത് ബിജെപി കേന്ദ്ര നേതൃത്വം അയയ്‌ക്കുന്ന കാശ് മുക്കാനാണെന്നും നോബിൾ പറഞ്ഞു. ഇതേതുടർന്ന് നോബിളിനെ രാജീവ് ചന്ദ്രശേഖർ ബിജെപിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. വിമതനായി മത്സരിക്കുമെന്നാണ് നോബിൾ നൽകുന്ന സൂചന.










0 comments