നേതാക്കളുടെ തുടർച്ചയായ ആത്മഹത്യയും അഴിമതി ആരോപണവും വേട്ടയാടുന്നു
print edition പോര്, ആത്മഹത്യ, അഴിമതി ; പ്രചാരണം പിഴച്ച് ബിജെപി

തിരുവനന്തപുരം
നേതൃതല വീഴ്‌ചകൾക്കെതിരെ സ്വന്തം പാളയത്തിൽനിന്നുയരുന്ന രൂക്ഷമായ പ്രതിഷേധത്തിൽ ആടിയുലഞ്ഞ് ബിജെപി. നേതാക്കളുടെ തുടർച്ചയായ ആത്മഹത്യയും തെരഞ്ഞെടുപ്പ് നയിക്കുന്ന പ്രധാന നേതാവിനെതിരെ അഴിമതി ആരോപണവും സ്ഥാനാർഥി നിർണയത്തിലെ തർക്കവും കൂടിയായതോടെ പ്രചാരണത്തിനിറങ്ങാൻ കഴിയാത്ത സ്ഥിതിയിലായി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനുള്ള പരിചയക്കുറവ് മുതലെടുത്താണ് ജനറൽ സെക്രട്ടറി എസ് സുരേഷ് അടക്കമുള്ളവർ സ്വജനപക്ഷപാതം കാണിക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്.
നിർജീവമായി നിൽക്കുന്ന മുതിർന്ന നേതാക്കളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിനും ഇവർ തുരങ്കം വയ്ക്കുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി മുതിർന്ന നേതാക്കളെ കള്ളക്കേസിൽ കുടുക്കി പുറത്താക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.
ബിജെപി ഭരിച്ച് അഴിമതിമൂലം പൂട്ടിയ പെരിങ്ങമ്മല സഹകരണ ബാങ്കിലേക്ക് ജനറൽ സെക്രട്ടറി എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം അടയ്ക്കണമെന്ന സഹകരണ വകുപ്പ് ഉത്തരവ് വൻ തിരിച്ചടിയായി. ഇത്തരം നേതാക്കളെ മുഖ്യ ചുമതലയിൽ നിന്ന് മാറ്റണമെന്ന മുറവിളിയും പാർടിയിൽ നിന്ന് ഉയർന്നുതുടങ്ങി. ആർഎസ്‌എസ് നേതാവും കൗൺസിലറുമായിരുന്ന തിരുമല അനിലിന്റെയും ആനന്ദ് കെ തന്പിയുടെയും ആത്മഹത്യ കേരളത്തിലാകെ ചർച്ചയാണ്. നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിൽ പോലും സഹായിക്കാത്ത നേതൃത്വമെന്ന വിമർശത്തിനും മറുപടിയില്ല.
തിരുവനന്തപുരമടക്കം കുറച്ചെങ്കിലും സ്വാധീനമുള്ള മേഖലകളിലെല്ലാം കനത്ത തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ പറയുന്നു. സ്ഥാനാർഥി നിർണയം പാളിയതും മത്സരിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടുന്നതും ബാധിക്കും.










0 comments