ജനന നിരക്കിലെ കുറവിൽ കേരളത്തിന് മികവ്

ന്യൂഡൽഹി
വാർഷിക ജനന നിരക്കിലെ കുറവിൽ ദേശീയ ശരാശരിയേക്കാൾ മുകളിൽ കേരളം. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2021ലെ സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം ദേശീയ ശരാശരിയുടെ ഇരട്ടിവേഗത്തിലാണ് കേരളം, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ ജനനനിരക്ക് കുറഞ്ഞത്. കേരളത്തിലും തമിഴ്‌നാട്ടിലും ജനനനിരക്ക് 1.5 ശതമാനമാണ്. 2021ൽ 19.3 ശതമാനമായിരുന്നു അഖിലേന്ത്യാ ജനനനിരക്ക്. 2016 മുതൽ 2021 വരെ എല്ലാ വർഷവും 1.12 ശതമാനം എന്ന നിരക്കിൽ കുറഞ്ഞു. കേരളത്തിലെ ജനനനിരക്ക് 2.05ശതമാനം കുറഞ്ഞു. തമിഴ്‌നാട്ടിൽ 2.35 ശതമാനവും ഡൽഹിയിൽ 2.23 ശതമാനവും കുറഞ്ഞു.
നിരക്കിൽ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലാണ് കൃത്യമായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജസ്ഥാൻ, ബിഹാർ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ ജനനനിരക്ക് കുറഞ്ഞിട്ടില്ല. ജനന നിരക്കിൽ വർധന രേഖപ്പെടുത്തിയ ഏക സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. മാതൃ മരണനിരക്ക്, അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക്, സാധാരണ മരണനിരക്ക് എന്നിവയിൽ കേരളം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിച്ചെന്നും റിപ്പോർട്ട് പറയുന്നു.










0 comments