സ്ത്രീ സംവരണ ബിൽ ബിജെപിയുടെ വഞ്ചനാപരമായ നാടകം: ബിനോയ് വിശ്വം

തിരുവനന്തപുരം: സ്ത്രീ സംവരണ ബില്ലിന്റെ പേരിൽ ബിജെപി കളിക്കുന്നത് പരിഹാസ്യമായ നാടകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യ ഇതുവരെ കാണാത്ത തരത്തിലുള്ള കപടനാടകമാണ് ഇപ്പോൾ നടക്കുന്നത്.
സ്ത്രീ വിദ്വേഷത്തിന്റെയും ആൺമേൽക്കോയ്മയുടെയും പാർട്ടിയായ ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഈ വിഷയത്തിൽ ലവലേശം ആത്മാർത്ഥതയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സംവരണ ബിൽ വെറുമൊരു വഞ്ചനയും തട്ടിപ്പുമാണ്.
ഗൂഢനീക്കങ്ങളുടെ പാർട്ടിയായ ബിജെപി ഇതിലൂടെ സ്ത്രീകളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അരികുവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ ദക്ഷിണേന്ത്യയിൽ പ്രതിഷേധം ആളിപ്പടരുകയാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബില്ലിന്റെ കോപ്പി കത്തിച്ചാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സിപിഐഎമ്മും തമിഴ്‌നാട്ടിൽ ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 846 ആയി വർദ്ധിപ്പിക്കുന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിതമായ പ്രാധാന്യം ലഭിക്കുമെന്നും ഇത് ദക്ഷിണേന്ത്യയെ തകർക്കുമെന്നും ഡിഎംകെ ആരോപിച്ചു.










0 comments