print edition സത്യപ്രതിജ്ഞാ വേദിയിൽ വൻ പാളിച്ച; സുരക്ഷ "ബാരിക്കേഡ്' കടന്നു

സത്യപ്രതിജ്ഞ ചടങ്ങിൽ വിഐപി ഇരിപ്പിടങ്ങളിലേക്ക് ബാരിക്കേഡുകൾ ചാടിക്കടക്കുന്ന യുഡിഎഫ് പ്രവർത്തകർ
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സംഘാടനത്തിലും വൻ സുരക്ഷാ പാളിച്ച. സെൻട്രൽ സ്റ്റേഡിയത്തിൽ മുൻകൂട്ടി നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാടെ തകർത്തുകൊണ്ടായിരുന്നു അണികളുടെ തള്ളിക്കയറ്റം.
ഇസഡ് പ്ലസ് കാറ്റഗറിയുള്ള വിവിഐപികൾ പങ്കെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പൊലീസിന് പാലിക്കാനായില്ല.രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ഇസഡ് പ്ലസ് കാറ്റഗറിയിലുള്ളവർക്ക് മതിയായ സുരക്ഷയൊരുക്കാനായില്ല.
പ്രവർത്തകർ ബാരിക്കേഡുകളൊക്കെ ചാടിക്കടന്നതോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയും കെട്ടി നിൽക്കേണ്ടി വന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ പേര് പതിപ്പിച്ച കസേരയിലെ പേപ്പർ കീറിക്കളഞ്ഞ് സീറ്റ് ഉറപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി.
നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കേണ്ട വേദിയിലേക്ക് വരെ അനിയന്ത്രിതമായി ആളുകൾ കയറി. 3000 പേർക്കുള്ള ഇരിപ്പിടമാണ് സജ്ജമാക്കിയിരുന്നതെങ്കിലും അതിൽ കൂടുതൽ ആൾക്കാരെ പാസും നൽകി യുഡിഎഫുകാർ എത്തിച്ചു.
ബഹളത്തിനിടെ തളർന്നുവീണ നാല് പ്രവർത്തകരെയാണ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റിയത്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിൽ പലേടത്തും ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് പൊതുജനങ്ങളുടെ യാത്രയും തടസപ്പെടുത്തി.











0 comments