ചേന്ദമംഗലം സഹ. ബാങ്ക് ക്രമക്കേട്: കോണ്‍ഗ്രസ് നേതാക്കളുടെ സ്വത്ത് മരവിപ്പിച്ചു

ചേന്ദമംഗലം: സഹ. ബാങ്ക് ക്രമക്കേട്
കോൺഗ്രസ് നേതാക്കളുടെ സ്വത്ത് മരവിപ്പിച്ചു
പറവൂർ
കോൺഗ്രസ് നേതൃത്വം നൽകുന്ന ചേന്ദമംഗലം സഹകരണ ബാങ്കിൽ കോടികളുടെ വായ്‌പത്തട്ടിപ്പിൽ കുറ്റക്കാരായവരുടെ സ്വത്ത് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.
കുറ്റക്കാരായ 13 ഭരണസമിതി അംഗങ്ങളുടെയും മൂന്നു മുൻ സെക്രട്ടറിമാരുടെയും ഉൾപ്പെടെ 16 പേരുടെ സ്വത്താണ് മരവിപ്പിച്ചത്.
അതേസമയം, സഹകരണവകുപ്പ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം സർചാർജ് നടപ്പാക്കുന്നതിന് രണ്ടുമാസത്തെ സ്റ്റേ അനുവദിച്ചു. ഉത്തരവ് നടപ്പാക്കുമ്പോൾ 28.47 ലക്ഷംമുതൽ 1.59 കോടി രൂപവരെ ഉത്തരവാദികൾ അടയ്‌ക്കണം. ഹൈ ക്കോടതി ഉത്തരവുപ്രകാരം ഇവരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ കഴിയില്ല.
വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ 20.4 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതിൽ 13 ഭരണസമിതി അംഗങ്ങളും മൂന്നു മുൻ സെക്രട്ടറിമാരും കുറ്റക്കാരാണെന്ന് കണ്ടെത്തി ഇവർക്കെതിരെ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) സർചാർജ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ തീരുമാനത്തിന് വിധേയമായി തീർപ്പാക്കാൻ ഉത്തരവിടുകയായിരുന്നു. ബാങ്കിന്റെ അപ്പീലിലും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ശരിവച്ചിരുന്നു.
ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് രണ്ടുമാസം സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹർജി പരിഗണിച്ചത്.
കുറ്റക്കാരായ 16 പേരിൽ ഉൾപ്പെട്ട നിലവിലെ ഭരണസമിതി അംഗങ്ങളായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത് മനോഹർ, പി ഭരതൻ എന്നിവരെ ഭരണസമിതിയിൽനിന്ന് പുറത്താക്കണമെന്ന് എൽഡിഎഫ് ചേന്ദമംഗലം കമ്മിറ്റി കൺവീനർ ടി എം പവിത്രൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
0 comments