കുട്ടികളോട് അയിത്ത മനോഭാവം; വി മുരളീധരൻ ചാതുർവർണ്യത്തിന്റെ ചർദ്ദിലുകൾ വിതറാൻ ശ്രമിക്കുന്നു: ബാലസംഘം

തിരുവനന്തപുരം: കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന മിഠായി വിതരണ വിവാദത്തിൽ ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎക്കെതിരെ വിമർശനവുമായി ബാലസംഘം.
കേരളം പോരാടി നേടിയെടുത്ത ആധുനിക സംസ്കാരത്തിന് മുകളിൽ ചാതുർവർണ്യത്തിന്റെ ചർദ്ദിലുകൾ വീണ്ടും വിതറാനാണ് വി മുരളീധരൻ ശ്രമിച്ചതെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
ജനാധിപത്യ സമൂഹത്തിലെ ജനപ്രതിനിധികൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത വിധത്തിൽ, കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കുന്നതിനു പകരം ഡസ്കിൽ വിതറി കൊടുക്കുന്ന കാഴ്ച പ്രാകൃതകാലത്തെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാണ് ഓർമ്മിപ്പിക്കുന്നത്.
ജാതിശ്രേണിയുടെ മേൽ-കീഴ് ബന്ധങ്ങളെ ഇപ്പോഴും ഉള്ളിൽ പേറുന്നതിന്റെ തനിയാവർത്തനമാണിതെന്നും ബാലസംഘം പ്രസ്താവനയിൽ പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രതികരിക്കാതെ നോക്കിനിന്ന പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി തുളസിയുടെ നിലപാടിനെയും ബാലസംഘം രൂക്ഷമായി വിമർശിച്ചു.
നമ്മുടെ സമൂഹത്തിൽ ജാതി മേധാവിത്വം ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവായാണ് മന്ത്രി തുളസിയുടെ അന്നത്തെ ചിരിയെ നോക്കിക്കാണേണ്ടതെന്ന് ബാലസംഘം ചൂണ്ടിക്കാട്ടി.
നമ്മുടെ സംസ്കാരത്തിൽ ഇപ്പോഴും കലർന്നു കിടക്കുന്ന ഈ ജാതിബോധത്തെയും ചാതുർവർണ്യ വ്യവസ്ഥയെയും പൂർണ്ണമായും പുറന്തള്ളാൻ പുതിയ തലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്നും സംഘടന ഓർമ്മിപ്പിച്ചു.
കുട്ടികളെ ജാതീയമായ അയിത്ത മനോഭാവത്തോടെ നോക്കിക്കണ്ട വി മുരളീധരൻ എംഎൽഎയുടെ നടപടിക്കെതിരെ ആധുനിക ജനാധിപത്യ സമൂഹം ശക്തമായി പ്രതികരിക്കണം.
ഇത്തരം ജാതീയ വേർതിരിവുകളെയും വിവേചനങ്ങളെയും തടുക്കാൻ വിമർശനാത്മകമായ പഠനത്തിലൂടെയും ചിന്തയിലൂടെയും പുതിയ തലമുറയിലെ കുട്ടികൾക്ക് കഴിയണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.











0 comments