ബാലസംഘത്തിന്റെ വേനൽതുമ്പികളുടെ കലാജാഥയ്ക്ക് തുടക്കമാകുന്നു

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ സഞ്ചരിക്കുന്ന തിയറ്റർ പ്രസ്ഥാനമായ ബാലസംഘത്തിന്റെ വേനൽതുമ്പികളുടെ കലാജാഥയ്ക്ക് സംസ്ഥാന ശില്പശാലയോടെ തുടക്കമാകുന്നു. ഏപ്രിൽ ഒന്നുമുതൽ ആറുവരെ നേര്യമംഗലം സർക്കാർ പൊതുമരാമത്ത് ട്രെയിനിങ് സെന്ററിൽ വച്ച് നടക്കുന്ന പരിശീലന ക്യാമ്പ് ചലച്ചിത്രതാരം സൃന്ദ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ ഒന്നിന് മൂന്ന് ഏരിയകളിൽ നിന്നും എത്തിച്ചേരുന്ന കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകും. എപ്രിൽ നാലിന് വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന പരിശീലകരും എറണാകുളം ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും എത്തുന്ന പരിശീലകരും ക്യാമ്പിന്റെ ഭാഗമാകും. 13 ജില്ലാ ക്യാമ്പുകളും, 210 ഏരിയ ക്യാമ്പുകളോടെയും പരിശീലന കളരിക്ക് വിരാമം ആകും.
4000 തുമ്പികളാണ് ഈ വർഷം വേനൽതുമ്പിക്ക് വേണ്ടി പരിശീലിക്കുന്നത്. തുടർന്ന് 4000 ലധികം ബാലോത്സവങ്ങൾ നടക്കുന്ന വേദികളിലേക്ക് തുമ്പി കൂട്ടുകാർ എത്തിച്ചേരും. സംസ്ഥാനത്താകെ ലക്ഷക്കണക്കിനാളുകൾ വേനൽതുമ്പി കലാജാഥയുടെ കാണികളാകും. വിശ്വ സാഹിത്യകാരൻ എം ടി യെയും ആദ്യകാല വേനൽതുമ്പി പാട്ടുകാരൻ എം ശിവ ശങ്കരൻ മാസ്റ്ററെയും സ്മരിച്ചു കൊണ്ടുള്ള നിർത്താവിഷ്കാരവും, വിവിധ സാമൂഹിക വിഷയങ്ങളിൽ ഊന്നിയ നാടകാവിഷ്കാരങ്ങളും വേനൽതുമ്പി കലാജാഥയിലെ ആശയ പ്രതിരോധത്തിന്റെ മാറ്റുകൂട്ടും.
എപ്രിൽ 20മുതലാണ് കലജാഥാ പര്യടനങ്ങൾ ആരംഭിക്കുന്നത്. കുട്ടികൾക്ക് പറയാനുള്ളത് സ്വതന്ത്രമായി പറയുന്ന ലോകത്തിലെ ഏറ്റവും വലിയ തിയറ്റർ പ്രസ്ഥാനമായ വേനൽതുമ്പി കലാജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് മുഴുവൻ കൂട്ടുകാരെയും സ്വാഗതം ചെയ്യുന്നു.









0 comments