print edition ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെ താക്കീത്

തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയെ ഫോൺ വിളിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെ താക്കീത്. പ്രോസിക്യൂഷൻ വാദങ്ങൾ പരിഗണിച്ച കോടതി രാഹുലിന്റെ മൊബൈലിൽ നിന്ന് അതിജീവിതയുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നീക്കണമെന്ന് ഉത്തരവിട്ടു.
അതിജീവിതയെ വിളിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഫോൺ നമ്പരുകൾ നീക്കിയ ശേഷം പ്രതി കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്‌ജി ടാനിയ മറിയം ജോസ് ആണ് കേസ് പരിഗണിച്ചത്. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അതിജീവിതയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ബംഗളൂരു സ്വദേശിയായ യുവതി കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ പിറ്റേദിവസം തന്നെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ വിളിച്ചത് അതിജീവിതയെ ഭയപ്പെടുത്താനും തുടർ അന്വേഷണം തടസ്സപ്പെടുത്താനുമാണ്. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനവും സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നുമാണ് സീനിയർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചത്.
അതിജീവിതയുടെ ഫോണിലേക്ക് അബദ്ധത്തിൽ കോൾ പോയതാണെന്നായിരുന്നു രാഹുലിന്റെ വാദം. കോൾ ഹിസ്റ്ററിയിൽ ഇല്ലാത്ത ഒരാൾക്ക് അബദ്ധത്തിൽ മിസ് കോൾ പോകില്ലെന്നും പ്രതിയുടെ വാദം നിയമപരമായും വസ്തുതാപരമായും നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യം അതിജീവിത പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) അറിയിക്കുകയായിരുന്നു.










0 comments