ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി

തൃശൂർ: ഗുരുവായൂരിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ. ഗുരുവായൂരിൽ 'ഹിന്ദു എംഎൽഎ' വരണമെന്ന വർഗീയ പ്രസ്താവന ആവർത്തിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ. വിവാദ വർഗീയ പരാമർശത്തിനെനതിരെ സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.
ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ കമീഷന്റെ മീഡിയ ടീം ശേഖരിച്ചു. വിവിധ രാഷ്ട്രീയ പാർടികളിൽ നിന്ന് പരാതി ലഭിച്ചതായി രത്തൻ ഖേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വർഗീയ പരാമർശങ്ങൾ നടത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി. പെരുമാറ്റച്ചട്ടം പാലിക്കാൻ എല്ലാ പാർടികളും ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗുരുവായൂർ മണ്ഡലത്തിൽ 48 ശതമാനം ഹൈന്ദവ ജനസംഖ്യയുണ്ടായിട്ടും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഒരു 'ഹിന്ദു എംഎൽഎ' ഉണ്ടായിട്ടില്ലെന്നും, എൽഡിഎഫും യുഡിഎഫും ബോധപൂർവം ഹിന്ദു വിഭാഗങ്ങളെ അവഗണിക്കുകയാണെന്നുമാണ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചത്. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണിതെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു.
ഇന്ന് കാണുന്ന ഗുരുവായൂർ ക്ഷേത്രനഗരത്തിന്റെ വികസന പ്രക്രിയയിൽ ബിജെപിക്കോ അവരുടെ മുൻഗാമിയായ ജനസംഘത്തിനോ യാതൊരു പങ്കുമില്ല. മതനിരപേക്ഷ പാർടികളാണ് ഗുരുവായൂരിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ചത്. വികസന കാര്യത്തിൽ മറുപടിയില്ലാത്ത ബിജെപി, തോൽവി ഭയന്നാണ് വർഗീയ പരാമർശങ്ങളുന്നയിക്കുന്നത്. ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയം ഗുരുവായൂരിലെ മതനിരപേക്ഷ ജനത തള്ളിക്കളയുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.










0 comments