ലഹരി പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

താനൂർ: ലഹരി പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മൂന്നിയൂർ തലപ്പാറ സ്വദേശി കൈതകത് അഹ്‌മൽ (32), മമ്പുറം കാവുങ്ങൽ പാറ സ്വദേശി മുഹമ്മദ് ഷഫീക് (30) എന്നിവരെയാണ് താനൂർ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പകൽ 12.30ന് ചെറുമുക്ക് പള്ളിക്കൽ താഴത്തുവച്ചാണ് സംഭവം. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ പി പ്രഭാകരൻ (52), സിവിൽ എക്സൈസ് ഓഫീസർ വിപിൻ (35) എന്നിവർക്കായിരുന്നു പരിക്കേറ്റത്.
മുമ്പ് മെത്താംഫിറ്റമിൻ കൈവശംവച്ച കേസിലെ പ്രതിയായിരുന ചെറുമുക്ക് പള്ളിക്കത്താഴം വയലോരത്ത് കെ പി സഹൽ (29) വീണ്ടും എംഡിഎംഎ വിൽപ്പന നടത്തുന്ന വിവരമറിഞ്ഞെത്തിയതായിരുന്നു എക്സൈസ് സംഘം. ഇവരെ തിരിച്ചറിഞ്ഞ സഹലും സംഘവും ഉദ്യോഗസ്‌ഥരുടെ സ്കൂട്ടറിൽ കാർ ഇടിപ്പിക്കുകയായിരുന്നു. താനൂർ പൊലീസ് കേസെടുത്തു. അന്വേഷണത്തിനൊടുവിൽ വെള്ളി പുലർച്ച താനൂർ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്എച്ച്ഒ കെ ടി ബിജിത്ത്, എസ്ഐ എൻ ആർ സുജിത്ത്, സിപിഒ രാകേഷ്, ഉമേഷ്, സനൂപ്, എബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ട് പ്രതികളെയും പൊന്നാനി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാംപ്രതി ഷഹൽ ഒളിവിലാണ്.










0 comments