ad
Deshabhimani

ആരോ​ഗ്യമന്ത്രിക്കു നേരെയുള്ള ആക്രമണം; കെഎസ്‍‍യു പ്രവർത്തകർക്ക് ജാമ്യമില്ല

veena george attack
വെബ് ഡെസ്ക്

Published on Mar 03, 2026, 12:32 PM | 1 min read

കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂർ ജൂഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി - 2 ആണ് ജാമ്യാപേക്ഷ തള്ളിയത്. കെഎസ്‍യു പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ നടന്ന വാദത്തിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. അഞ്ചിന് ഇവരെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ‘കൊല്ലെടാ’ എന്ന്‌ ആക്രോശിച്ചാണ്‌ അക്രമിസംഘം മന്ത്രിക്കുനേരെ പാഞ്ഞടുത്തതെന്ന്‌ എഫ്‌ഐആറിൽ പറയുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ്‌ കഴുത്തിന്‌ ആക്രമിച്ചതെന്ന്‌ ഗൺമാൻ എം എസ്‌ അഭിലാഷ്‌ മൊഴി നൽകിയിട്ടുണ്ട്‌.


ആക്രമണത്തിന്‌ നേതൃത്വംകൊടുത്ത കെഎസ്‌യു കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി ബിതുൽ ബാലൻ, കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പാനൂർ ചെണ്ടയാട്ടെ എം സി അതുൽ, ട്രഷറർ മാട്ടൂലിലെ വി വി അക്ഷയ്‌, മാടായിയിലെ സി എച്ച്‌ മുബാസ്‌, മാടായിയിലെ അഹമ്മദ്‌ യാസീൻ എന്നിവരാണ് പിടിയിലായിരുന്നത്. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് മന്ത്രിയെ കെഎസ്‍യു സംഘം ആക്രമിച്ചത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റു.


കല്യാട്‌ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്ത്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസിൽ മടങ്ങാനായി ബുധൻ പകൽ 3.15ന്‌ സ്‌റ്റേഷനിലെത്തിയപ്പോഴാണ്‌ മന്ത്രിക്കുനേരെ ആക്രമണമുണ്ടായത്. മന്ത്രി റെയിൽവേ സ്‌റ്റേഷനിലെത്തുന്നതിന്‌ തൊട്ടുമുമ്പും കാർ തടഞ്ഞ്‌ അക്രമം നടത്തിയിരുന്നു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ പ്രധാന കവാടം വഴി ഉള്ളിലേക്ക്‌ കടക്കുന്നതിനിടെ റെയിൽവേ സ്‌റ്റേഷനുള്ളിൽനിന്നാണ്‌ യൂത്ത്‌കോൺഗ്രസ്‌ –കെഎസ്‌യു അക്രമികൾ ചാടിവീണത്‌. കരിങ്കൊടിയുമായി ഓടിയെത്തിയയാളെ പിടിച്ചുമാറ്റുന്നതിനിടെ മറ്റു നാലുപേർകൂടി മന്ത്രിക്കുനേരെ പാഞ്ഞടുത്തു. ഇവരാണ്‌ ആക്രമിച്ചത്‌. ഷാഫിയുടെ ഉറ്റ അനുയായിയാണ് ആക്രമണത്തിന് നേതൃത്വം നൽകിയ കെഎസ്‌യു കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി ബിതുൽ ബാലൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home