print edition നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെണ്ണലിന് മണിക്കൂറുകൾമാത്രം


സ്വന്തം ലേഖകൻ
Published on May 03, 2026, 12:18 AM | 1 min read
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റന്റുമാരും ഉൾപ്പെടെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്.
പോളിങ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സ്ഥാനാർഥികളുടേയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ രാവിലെ ഏഴോടെ തുറക്കും. തത്സമയ വീഡിയോ റെക്കോർഡിങ് ഉണ്ടാകും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യമെണ്ണുക. ഇവിഎമ്മിൽ (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളെണ്ണും. ഓരോ കേന്ദ്രത്തിലും 14 കൗണ്ടിങ് മേശകൾ ക്രമീകരിക്കും. results.eci.gov.in എന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലൂടെ രാവിലെ എട്ടുമുതൽ തത്സമയ വിവരങ്ങൾ ലഭ്യമാകും. ബൂത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെന്നുകണ്ടാൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് നിർബന്ധമായും എണ്ണും.
വോട്ടെണ്ണൽ ഹാളിനുള്ളിൽ തെരഞ്ഞെടുപ്പ് ഒബ്‌സർവർക്കും റിട്ടേണിങ് ഓഫീസർക്കും മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർ പുറത്ത് സജ്ജമാക്കിയിട്ടുള്ള ഡെപ്പോസിറ്റ് യൂണിറ്റിൽ മൊബൈൽ ഫോൺ നിക്ഷേപി ക്കണം.










0 comments