ആരതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ, യുവതിയുടെ ശരീരത്തിൽ 13 മുറിവുകൾ

ആരതി ഭര്‍ത്താവിനൊപ്പം
തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാർ ആണ് അറസ്റ്റിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കും. വർക്കല സ്വദേശിനി ആരതിയെ (27) ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.
ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ ആരതി പല തവണ തന്റെ അമ്മയ്ക്ക് വാട്സാപ്പിൽ അയച്ചു നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അതേസമയം, ഭർത്താവിന്റെ ക്രൂരമർദനത്തിൽ ആരതിയുടെ ശരീരത്തിൽ 13 മുറികൾ കണ്ടെത്തിയതായി പൊലീസും അറിയിച്ചു. ആത്മഹത്യാകുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. സ്ത്രീധനമായി ലഭിച്ച സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ചയും വഴക്കുണ്ടായി. വെള്ളിയാഴ്ച മകളെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് അമ്മ ജിനു അറിയിച്ചതോടെ വൈകിട്ടോടെ അതുൽ വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ആരതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരതിയുടെ അമ്മ ജിനുവാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് അതുലിനെതിരെ ചുമത്തിയത്. യുവതിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.










0 comments