അശോക് ആർഎസ്എസ് അനുഭാവിയല്ലെന്ന് മന്ത്രി റോജി; നിയമനത്തിൽ ന്യായീകരണം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുൻനിർത്തി കേരളത്തിലെ സർവകലാശാലകളിൽ കാവിവൽക്കരണം നടത്താൻ കൂട്ടുനിന്ന ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതിനെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്ന് സർക്കാരിന്റെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന് അനഭിമിതരായ ആളുകളെ ഈ സർക്കാർ നിയമിക്കരുത് എന്ന് പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും റോജി എം ജോൺ ചോദിച്ചു.
പിണറായി വിജയൻ സർക്കാർ വെച്ചിരുന്ന ആളുകൾ തന്നെ തുടരാൻ ആണെങ്കിൽ പിന്നെ ഭരണം മാറേണ്ട ആവശ്യം ഇല്ലെന്നും ബി അശോക് ആർഎസ്എസാണ്, സംഘപരിവാറാണ് എന്ന് എതിർക്കുന്നവർ പറഞ്ഞാൽ അങ്ങനെ ആവില്ലെന്നും റോജി എം ജോൺ കൂട്ടിചേർത്തു. വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണത്തോട് യോജിക്കില്ലന്നും ഏതുതരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ബി അശോകിന്റെ നിയമനത്തിനെതിരെ ജനരോഷം ആളിപ്പടരുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ ശാഖകളാക്കി മാറ്റാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഈ വർഗീയ പ്രീണന നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്. കാവി രാഷ്ട്രീയത്തിന് വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ മുൻനിർത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണം. സംഘപരിവാറിന്റെ വിശ്വസ്തനായ ഒരാളെ തങ്ങളുടെ തോളിലിരുത്തി താളം തുള്ളിക്കുന്ന യുഡിഎഫ് നേതൃത്വം വലിയ വില നൽകേണ്ടി വരും. മതേതര കേരളം ഈ വഞ്ചനയ്ക്കും ഒറ്റുകൊടുക്കലിനും മാപ്പ് നൽകില്ല.










0 comments