print edition ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഉന്നത കോൺഗ്രസ് ബന്ധം ; വെളിപ്പെടുത്തലുമായി ആന്റോ ആന്റണി; വെട്ടിലായി നേതൃത്വം

ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആന്റോ ആന്റണിയും സോണിയ ഗാന്ധിയുടെ ഡൽഹിയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം
ശബരിമല സ്വർണമോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപി. സോണിയ ഗാന്ധിയെ വീട്ടിൽപോയി കാണാൻ അവസരമൊരുക്കിയത് കർണാടകത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് ആന്റോ ആന്റണി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. മുഖംരക്ഷിക്കാനായി ആന്റോ ആന്റണി പുറത്തുവിട്ട വീഡിയോ കോൺഗ്രസ് നേതൃത്വത്തെയാകെ വെട്ടിലാക്കി. കോൺഗ്രസിന്റെ കൂടുതൽ ബന്ധങ്ങൾ ഇതോടെ പുറത്തുവരികയാണ്.
സോണിയയെ കണ്ടത് എപ്പോഴാണെന്നോ പോറ്റിക്കൊപ്പം ആന്റോയും അടൂർ പ്രകാശും പോയത് എന്തിനെന്നോ ഉള്ള ചോദ്യത്തിന് ഉത്തരമില്ല. 12 വർഷംമുമ്പേയുള്ള ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് ആന്റോ പറയുന്നത്. ന്യായീകരണവാദം പൊളിയും എന്നതിനാൽ കമന്റ് ബോക്സ് ഓഫ് ചെയ്ത ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ ചുമതലക്കാരനായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെക്കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് ആന്റോ ആന്റണിയുടെ വെളിപ്പെടുത്തൽ.
മറുപടിയില്ലാതെ സതീശൻ
ശബരിമല സ്വർണമോഷണക്കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻപോറ്റിയെയും ഗോവർധനെയും സോണിയ ഗാന്ധിയുടെ വീട്ടിൽ കയറ്റിയത് ആരാണെന്ന ചോദ്യത്തിന് മറുപടി നൽകാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യുഡിഎഫ് ‘പുതുയുഗ യാത്ര’യുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സതീശൻ ഒഴിഞ്ഞുമാറിയത്.
എസ്‌ഐടി അടൂർ പ്രകാശിനെ ചോദ്യംചെയ്തതിൽ വിരോധമില്ലെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി കള്ളനാണെന്ന് അറിയുംമുമ്പ് എടുത്ത ഫോട്ടോയുടെ പേരിലാണ് ചോദ്യംചെയ്‌തത് എന്നും ന്യായീകരിച്ചു. ശബരിമല സ്വർണമോഷണം ചർച്ചചെയ്യാൻ നിൽക്കാതെ നിയമസഭ ബഹിഷ്‌കരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ചർച്ചയ്‌ക്ക് അനുമതി നൽകിയില്ലെന്നായിരുന്നു മറുപടി. ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്‌ത വലിയ വിമർശമുയർത്തുന്പോഴും യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി കൈകോർത്ത് മുന്നോട്ടുപോകുകയാണോ എന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി സതീശൻ വാർത്താസമ്മേളനം അവസാനിപ്പിച്ചു.










0 comments