രജിസ്ട്രേഷൻ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കണ്ണൂരിൽ നാളെ മുഖ്യമന്ത്രി നിർവഹിക്കും
print edition പ്രമാണങ്ങളുടെ സൂക്ഷിപ്പുമുറിക്ക് 160ന്റെ തിളക്കം

1865 മുതലുള്ള ഫയൽ റാക്ക് അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ
ബി കെ ഉല്ലാസ്
Published on Jan 03, 2026, 02:49 AM | 1 min read
അഞ്ചരക്കണ്ടി (കണ്ണൂർ)
ഏഷ്യയിലെ ആദ്യ രജിസ്ട്രാർ ഓഫീസായ അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസിന് 160ന്റെ തിളക്കം. 1865ൽ ബ്രിട്ടീഷുകാരനായ മർഡോക്ക് ബ്രൗൺ സായിപ്പാണ് ഓഫീസ് സ്ഥാപിച്ചത്. 1867 ജനുവരി നാലിന് ഇവിടെ ആദ്യ വസ്‌തു രജിസ്ട്രേഷൻ നടന്നു. ഇതിന്റെ സ്മരണയ്ക്കായി ഈ വർഷം മുതൽ ജനുവരി നാല് രജിസ്ട്രേഷൻ ദിനമായി ആചരിക്കും. ഞായർ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കാവിൻമൂല അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ദിനാചരണം ഉദ്‌ഘാടനംചെയ്യും.
കണ്ടംകുന്ന് അംശം കണ്ടംകുന്ന് വില്ലേജ് കുറുമ്പക്കൽ ദേശത്തെ രയരോത്ത് കുറുവക്കാട് കുഞ്ഞമ്പുവിന് ലഭിച്ച ആധാരമാണ് ഇവിടെ ആദ്യമായി രജിസ്റ്റർചെയ്തത്. മുണ്ടേരി അംശം വലിയന്നൂർ ദേശത്ത് മാങ്കുളങ്ങൽ പരുവന്തോൻ ചന്തുക്കുട്ടിക്കാണ് വസ്തു എഴുതിയത്.
ബ്രൗൺ സായിപ്പ് സ്ഥാപിച്ച 500 ഏക്കർ വിസ്തൃതിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടത്തിന്റെ രജിസ്ട്രേഷനും ഇവിടെ നടന്നു. തുടർന്ന്, നാട്ടുകാർക്ക് സ്വത്ത് രജിസ്റ്റർ ചെയ്യാനും ഈ ഓഫീസ് ഉപയോഗപ്പെടുത്തി.

1865 മുതലുള്ള ഫയൽ റാക്ക് അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ
അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ വർഷം മൂവായിരത്തിനടുത്ത് ആധാരം രജിസ്‌റ്റർ ചെയ്യുന്നു. ഇതുവരെ മൂന്നരലക്ഷത്തിലധികം വസ്തു രജിസ്ട്രേഷൻ നടന്നു. 1963 മുതലുള്ള രേഖകൾ ഡിജിറ്റൈസ് ചെയ്തുവരികയാണ്.
ബ്രൗൺ സായിപ്പുതന്നെയായിരുന്നു ആദ്യ ഡെപ്യൂട്ടി രജിസ്ട്രാറും സ്റ്റാമ്പ് വെണ്ടറും. മദ്രാസിൽനിന്നാണ് മുദ്രപ്പത്രം കൊണ്ടുവന്നത്. കടുക്ക മഷിയിൽ എഴുതിയിരുന്ന ആധാരങ്ങൾ ഇന്നും കൃത്യമായി വായിക്കാൻ പറ്റുന്നു. ആദ്യകാല രേഖകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന റാക്ക്, മേൽക്കൂരയിൽനിന്ന് സൂര്യവെളിച്ചം ലഭിക്കാൻ ഫ്രാൻസിൽ നിർമിച്ച ഗ്ലാസുകൊണ്ടുള്ള ഓട്, പണവും മറ്റും സൂക്ഷിക്കാൻ നിർമിച്ച ഭൂഗർഭ അറ എന്നിവ ഇപ്പോഴും ഓഫീസിലുണ്ട്.
2023 ഒക്ടോബറിൽ മർഡോക്ക് ബ്രൗണിന്റെ നാലാംതലമുറയിൽപ്പെട്ടവർ അദ്ദേഹം ഓഫീസ് സന്ദർശിച്ചിരുന്നു.










0 comments