മരവിപ്പിച്ച നടപടി പിൻവലിച്ചു
print edition ശബരി പാത ; ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ

സുനീഷ് ജോ
Published on Jan 31, 2026, 02:47 AM | 1 min read
തിരുവനന്തപുരം
അങ്കമാലി–ശബരി റെയിൽപാത മരവിപ്പിച്ച നടപടി കേന്ദ്രസർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച കത്ത് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നൽകി. തുടർ നടപടികൾ സ്വീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് അംഗീകൃത അലൈൻമെന്റും വിശദമായ പദ്ധതി മാപ്പും സംസ്ഥാന സർക്കാരുമായി പങ്കിടാനും നിർദേശമുണ്ട്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ ഫെബ്രുവരി നാലിന് കലക്‌ടർമാരുടെ യോഗം വിളിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം കലക്‌ടർമാരും ദക്ഷിണ റെയിൽവേയുടെ എറണാകുളത്തെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കും. കൂടുതൽ റവന്യു ഉദ്യോഗസ്ഥരെ നിയോഗിക്കും. അഞ്ചുവർഷത്തിനുശേഷമാണ് പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സമ്മതിച്ചിരുന്നു. എന്നാൽ പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കാത്തിനാൽ ഭൂമി ഏറ്റെടുക്കൽ പുനരാരംഭിക്കാനായില്ല. 1998ലാണ് പദ്ധതി അനുവദിച്ചത്. ആറുകിലോമീറ്റർ റെയിൽ നിർമിച്ചശേഷം അനിശ്ചിതത്വത്തിലായി. ചെലവിന്റെ പകുതി സംസ്ഥാനസർക്കാർ വഹിക്കണമെന്ന് കേന്ദ്രം നിബന്ധന വച്ചു. ആരംഭകാലത്ത് 550 കോടി മാത്രം ചെലവ് പ്രതീക്ഷിച്ച പദ്ധതി നീണ്ടതോടെ ഒടുവിൽ 3810 കോടി രൂപയായി ഉയർന്നു. ഇതിന്റെ പകുതി കിഫ്‌ബി വഴി സംസ്ഥാനം വഹിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 111 കിലോമീറ്റർ അങ്കമാലി-–എരുമേലി ശബരി പാതയിൽ 14 സ്റ്റേഷനുകളാണുണ്ടാവുക. റെയിൽവേ ഭൂപടത്തിൽ ഇടുക്കി ജില്ലയെ എത്തിക്കുന്ന സുപ്രധാനപദ്ധതി കൂടിയാണിത്.










0 comments