print edition ആനന്ദ് അധികാരഘടനയ്ക്കെതിരെ വാക്ക് ആയുധമാക്കി: പുത്തലത്ത് ദിനേശന്‍

സ്വന്തം ലേഖിക
Published on Feb 25, 2026, 12:00 AM | 1 min read
ഇരിങ്ങാലക്കുട : ഫാസിസ്റ്റ് അജൻഡകള്‍ മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയുടെ അധികാര സംവിധാനം മനുഷ്യരുടെ നീതിയെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന ഇക്കാലത്ത് ആനന്ദിന് ദേശാഭിമാനി പുരസ്കാരം സമര്‍പ്പിക്കുന്നത് പ്രസക്തമാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ പറഞ്ഞു. മനുഷ്യന്റെ നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി അധികാരഘടനയ്ക്കെതിരെ വാക്കിനെ ആയുധമാക്കുകയായിരുന്നു ആനന്ദ്. അതുകൊണ്ടാണ് ദേശാഭിമാനി പുരസ്കാരം നല്‍കേണ്ടതെന്ന് നിസ്സംശയം തീരുമാനിച്ചത്. പുരസ്കാരം സ്വീകരിക്കാന്‍ ആനന്ദ് തയ്യാറായതിലൂടെ ദേശാഭിമാനിയാണ് അംഗീകരിക്കപ്പെടുന്നത്. മനുഷ്യന് നീതിയും സ്വാതന്ത്ര്യവും എവിടെ സാധ്യമാകുന്നുവെന്നാണ് ആനന്ദ് അന്വേഷിക്കുന്നത്.
ചരിത്രത്തെയും ചരിത്ര ബോധത്തെയും ഉള്‍ക്കൊണ്ടാണ് ആ അന്വേഷണം. വര്‍ത്തമാന കാല ചൂഷണം, മുതലാളിത്ത സമൂഹമുണ്ടാക്കുന്ന അനീതികള്‍, അന്യവല്‍ക്കരണം എന്നിവയാണ് മാര്‍ക്സ് അന്വേഷണ വിധേയമാക്കിയത്. അന്യവല്‍ക്കരണത്തിന്റെ പ്രശ്നങ്ങളാണ് ആനന്ദും അന്വേഷിക്കുന്നത്. പ്രതിരോധത്തിന്റെ മഹത്തായ പാഠങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍. കാലത്തെ അതിജീവിക്കുന്ന എഴുത്തുകാരില്‍ ആനന്ദ് മുന്‍ പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കൃതികളിൽ ദാർശനികത ഉയിരും ഉടലുമാണ്: ഡോ. ഖദീജ മുംതാസ്

ഇരിങ്ങാലക്കുട: എല്ലാ സർഗാത്മക കൃതികളിലും ദാർശനികതയുടെ മിന്നൽ രേഖയെങ്കിലും ഉണ്ടാകും. ആനന്ദിന്റെ കൃതികളിൽ ദാർശനികത തന്നെ ഉയിരും ഉടലുമാണെന്ന് സാഹിത്യകാരി ഡോ. ഖദീജ മുംതാസ്. അവിടെ കഥാപാത്രങ്ങൾക്കല്ല പ്രാധാന്യം. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സംഭവിച്ചിട്ടുള്ള സ്വാതന്ത്ര്യാനന്തര മാറ്റങ്ങളിലും മനുഷ്യ മനസ്സിലുണ്ടായ മാറ്റങ്ങളിലുമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. അത് പറയാനുള്ള ഉപകരണങ്ങളായി മാത്രമാണ് കഥാപാത്രങ്ങളെ ഉപയോഗിച്ചിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയിൽ വികസനത്തിന്റെ ഭാഗമായി പാലങ്ങളും അണക്കെട്ടുകളും നിർമിക്കാൻ നിയോഗിക്കപ്പെട്ട എൻജിനിയർകൂടിയായിരുന്നു. അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് വികസനം അന്യവൽക്കരിക്കുന്ന മനുഷ്യരിലാണ്. അതാണ് ആ എഴുത്തിലെ അശാന്തിയുടെയും ദാർശനികതയുടെയും ഉറവിടമെന്നും ഡോ. ഖദീജ പറഞ്ഞു.










0 comments