അടുത്ത ലക്ഷ്യം ദാരിദ്ര്യം അവസാനിപ്പിക്കുക; പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പൂർത്തിയായതോടെ അടുത്ത ലക്ഷ്യം ദാരിദ്ര്യം അവസാനിപ്പിക്കുകയാണെന്നും പദ്ധതിക്കെതിരെ പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധം ആണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കേന്ദ്ര സർക്കാർ തുടരുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിച്ച് മുടങ്ങി കിടക്കുന്ന രണ്ട് ലക്ഷം കോടി രൂപ വിട്ടുനൽകിയാൽ പെൻഷൻ 3000 തുക രൂപ ആക്കും. അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്നത് കേരള വികസനത്തിലെ പുതു അധ്യായമാണ്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് കേരളത്തെ മാറ്റാന്‍ കഴിഞ്ഞത്. ചിലര്‍ കരുതുന്നത് ഇന്നലെയാണ് അത് ചെയ്തതെന്നാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് നേട്ടം കൈവരിച്ചത്. പ്രതിപക്ഷ നേതാവും ചില വിദഗ്ധരും വിചാരിക്കുന്നത് ഇന്നലെ സാധിച്ചു എന്നാണ്. ഇഎംഎസിന്റെ കാലം മുതല്‍ നടന്ന ഇടപെടലിന്റെ ഫലമാണിത്. ഇതാണ് കേരള ബദല്‍ എന്ന് ആത്മവിശ്വാസത്തോടെ തന്നെ എല്‍ഡിഎഫ് പറയുന്നു. ഈ ബദലാണ് സംസ്ഥാനത്തെ ഈ നിലയില്‍ ഉയര്‍ത്തിയത്.
എന്തോ അട്ടിമറി നടത്തി പ്രഖ്യാപനം നടത്തി എന്നാണ് പ്രതിപക്ഷ നേതാവ് ഉൾപ്പടെ ആരോപിച്ചത്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എല്ലാം ഭരിക്കുന്നത് ഇടതുമുന്നണിയല്ല. എല്ലാ തദ്ദേശസ്ഥാപനങ്ങളും അതിദാരിദ്ര്യമുക്തമായി മാറി കഴിഞ്ഞു. കോണ്‍ഗ്രസും ലീഗും ഭരിക്കുന്ന പഞ്ചായത്തുകള്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയത് തട്ടിപ്പാണോ എന്ന് ആലോചിക്കണം.
നാലര വര്‍ഷമായി തുടരുന്ന പ്രക്രിയയാണിത്. അന്നൊന്നും ഇതിനെതിരെ ഒരക്ഷരം വി ഡി സതീശന്‍ പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് ഇതുവരെ എവിടെയായിരുന്നു. ലോകം ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ പദ്ധതി വന്നപ്പോള്‍ അദ്ദേഹത്തിനിത് സഹിക്കുന്നില്ല- എം വി ഗോവിന്ദൻ പറഞ്ഞു.










0 comments