print edition കേരളം ‘തിരിയാതെ’ വീണ്ടും അമിത് ഷാ

തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് വീമ്പ് പറഞ്ഞ് മുന്പ് പൊടിയും തട്ടിപ്പോയ ബിജെപി നേതാവ് അമിത് ഷാ, കേരളവിരുദ്ധ പ്രസ്താവനയുമായി വീണ്ടും. ബിജെപിയെ എതിർക്കുന്നവരെ ‘രാജ്യദ്രോഹികൾ ’ എന്ന് മുദ്രകുത്തി, മലയാളികളെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മേൽനോട്ടം വഹിക്കുന്ന ശബരിമല സ്വർണമോഷണ കേസ് അന്വേഷണത്തിനെതിരെ ഗുരുതരമായ ആരോപണവും കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ചു.
എഫ്‌ഐആറിൽ പ്രതികളെ സംരക്ഷിക്കുന്ന വ്യവസ്ഥയുണ്ടെന്ന് ആരോപിക്കുകവഴി ആഭ്യന്തര മന്ത്രി ഹൈക്കോടതിയെത്തന്നെയാണ് സംശയത്തിന്റെ നിഴലിലാക്കിയത്. ശബരിമല കേസിൽ ആർഎസ്‌എസും ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണോ ഇത് പറയിപ്പിച്ചതെന്ന് സംശയിക്കണം.
വിശ്വാസികളെ സംരക്ഷിക്കാൻ ബിജെപിക്കേ കഴിയൂ എന്നും അമിത്‌ഷാ തട്ടിവിട്ടു. പത്ത് വർഷത്തിനിടെ ഏറ്റവും സമാധാനപൂർവ്വം എല്ലാ മതവിശ്വാസികളും ഒരുമിച്ച് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുവർത്തിച്ച് ജീവിച്ച നാടാണ് കേരളം. ഒരു വർഗീയ കലാപംപോലും ഇല്ലാത്തവിധം ജാഗ്രതയോടെയാണ് എൽഡിഎഫ് സർക്കാർ നാടിനെ കാത്തുസൂക്ഷിക്കുന്നത്.
ബിജെപി ഭരിക്കുന്ന വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് ന്യൂനപക്ഷ ആരാധനാലയങ്ങൾ ആക്രമിക്കുന്നതും ഇടിച്ചുനിരത്തുന്നതും കൊന്നൊടുക്കുന്നതുമായ വാർത്തകളാണ് വന്നത്. കന്യാസ്‌ത്രീകളെ വഴിയിൽ ആക്രമിക്കുന്നതും കാരൾ സംഘങ്ങളെ ഓടിച്ചിട്ട് ആക്രമിക്കുന്നതും നാട് കണ്ടത് കഴിഞ്ഞ മാസമാണ്. ഗുജറാത്തിലും ഉത്തർപ്രദേശിലും രാജസ്ഥാനിലും ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിന്നാക്കക്കാരെയും ദളിതരെയും ആക്രമിച്ച നിരവധി സംഭവങ്ങളുമുണ്ടായി. അവിടെ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന പാർടിയുടെ നേതാവ് ഇവിടെവന്ന് വിശ്വാസ സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പരിഹാസ്യമാണ്.
അതേസമയം, കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾ തടയുന്ന കേന്ദ്ര ഉപരോധത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി വിജയത്തിന്റെ ‘കോൺഗ്രസ് വോട്ട് രഹസ്യം’ അമിത് ഷാ മനസിലാക്കിയിരുന്നെങ്കിൽ അതിന്റെപേരിൽ മേനി നടിക്കുമായിരുന്നില്ല.










0 comments