print edition ഇവിഎം ഹാക്ക് ചെയ്ത് വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം ; കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ വാങ്ങിയെന്ന് ആരോപണം


സ്വന്തം ലേഖകൻ
Published on Jul 25, 2026, 12:00 AM | 1 min read
കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎം ഹാക്ക് ചെയ്ത് വിജയം ഉറപ്പാക്കാമെന്ന് പറഞ്ഞ് കാസർകോട് ജില്ലയിലെ യുഡിഎഫ-് സ്ഥാനാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി കോൺഗ്രസ് നേതാവിനെതിരെ പരാതി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടപ്പോഴാണ് യുഡിഎഫിൽ ഇവിഎം ഹാക്കിങ് വിവാദം ഉയരുന്നത്.
ചൊവ്വാഴ്ച യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം മുസ്ലിംലീഗ് നേതാക്കളാണ് ഉന്നയിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ ഹാക്കുചെയ്തും ബിജെപി ഹാക്കിങ് നടത്തുന്നത് മറ്റൊരു സാങ്കേതികവിദ്യ ഉപയോഗിച്ച് തടഞ്ഞും വിജയം ഉറപ്പാക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് അഡ്വ. ബി എം ജമാൽ പണം വാങ്ങിയെന്നാണ് ആരോപണം. വഖഫ് ബോർഡ് മുൻ സിഇഒയുമാണ് ഇദ്ദേഹം. കാസർകോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെ ബി എം ജമാലിന്റെ ഏജന്റുമാർ സമീപിച്ച് 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. കാസർകോട്, ഉദുമ മണ്ഡലങ്ങളിൽനിന്ന് പണം നൽകിയതായും പറയുന്നു.
ആരോപണം അടിസ്ഥാനരഹിതമെന്നാണ് അഡ്വ. ബി എം ജമാലിന്റെ വാദം. പണമിടപാട് നടന്നിട്ടുണ്ടോയെന്ന് സ്ഥാനാർഥികൾ വ്യക്തമാക്കട്ടെ. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് ഉയർന്നുവരുന്നതിനെതിരെയുള്ള ഗൂഢാലോചനയാണ് ആരോപണത്തിനുപിന്നിലെന്നും ജമാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments