print edition എൽഡിഎഫിനെ വിജയിപ്പിക്കുക: കിസാൻ സഭ

ന്യൂഡൽഹി: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയെ സ്വാഗതം ചെയ്യുന്നെന്ന് അഖിലേന്ത്യാ കിസാൻ സഭ. എംഎസ്‌പി, കടം റദ്ദാക്കൽ, സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരം എന്നിവയ്‌ക്കായുള്ള രാജ്യവ്യാപക പോരാട്ടം ശക്തിപ്പെടുത്താൻ എൽഡിഎഫിനെ വിജയിപ്പിക്കണം.
ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിനും ടയർ കമ്പനികളുടെ കാർട്ടലൈസേഷനും റബർ മേഖലയിലെ പ്രതിസന്ധിക്കും ഉത്തരവാദികളായ യുഡിഎഫ്, എൻഡിഎ മുന്നണികളെ പരാജയപ്പെടുത്തണമെന്നും കർഷകരോട് ആഹ്വാനം ചെയ്യുന്നു.
എൽഡിഎഫ് പ്രകടന പത്രികയിൽ നെല്ലിന് കിലോയ്ക്ക് 35 രൂപ, റബറിന് 300, തേങ്ങയ്ക്ക് 45 എന്നിങ്ങനെ അടിസ്ഥാനവില ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നിലവിൽ 30 രൂപ താങ്ങുവില നൽകി 95 ശതമാനം നെല്ല് സംഭരിക്കുന്നു. റബർ പ്രൊഡക്ഷൻ ഇൻസന്റീവ് സ്കീം വഴി റബറിന് കുറഞ്ഞത് 200 രൂപ ഉറപ്പാക്കുന്നു. ഈ പദ്ധതികളിലൂടെ കർഷകരുടെ വിശ്വാസമാർജ്ജിക്കാനായി.
റബർ ഉൽപാദനം വി എസ് സർക്കാരിന്റെ കാലത്തെ 7.71 ലക്ഷം ടണ്ണുണ്ടായിരുന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4.38 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാൽ പിണറായി സർക്കാരിന്റെ ഇടപെടലുകൾ മൂലം 2024–25ൽ 6.50 ലക്ഷം ടണ്ണായി വർധിച്ചു. മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും വനത്തിനകത്ത് ഉറപ്പു വരുത്തി വന്യജീവി പ്രശ്നം പരിഹരിക്കുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
എൽഡിഎഫ് വിജയം എൻഡിഎ സർക്കാരിനെ ദുർബലപ്പെടുത്താനും രാജ്യത്തെ ജനകീയ സമരങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, പ്രസിഡന്റ് അശോക് ധാവ്‌ളെ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments