ആലപ്പുഴയിൽ തിരുവോണനാളിൽ യുവാക്കളെ മർദിച്ച സംഭവം; ഒടുവിൽ കേസെടുത്ത് പൊലീസ്

പ്രതീകാത്മക ചിത്രം
ആലപ്പുഴ: തിരുവോണനാളിൽ പുന്നമടയിലെ സ്വകാര്യ ഹോട്ടലിൽ നാല് യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ ആലപ്പുഴ പൊലീസ് കേസെടുത്തു. ജിംനേഷ്യത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റ യുവാക്കൾ സംഭവദിവസം തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുത്തത് രണ്ട് ദിവസം മുമ്പാണ്. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മർദനത്തിന്റെ തീവ്രത വ്യക്തമായതെന്നാണ് പൊലീസിന്റെ വിശദീകരണം.
തിരുവോണനാൾ രാത്രിയിലാണ് ആലപ്പുഴ റമദാ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. അതുൽ എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും ഇടിവള ഉപയോഗിച്ച് ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കാറിൽ പോയ യുവാക്കളെ സംഘം പിന്തുടർന്ന് വീണ്ടും ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുലിന് പുറമെ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരുമാണ് കേസിലെ പ്രതികൾ
ആയുധം ഉപയോഗിച്ച് ആക്രമിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതികളിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.









0 comments