print edition മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: ഫോൺ രണ്ടാമതും പിടിച്ചുവാങ്ങി പൊലീസ്

വി ഡി സതീശൻ
സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:23 AM | 1 min read
ആലപ്പുഴ: പവര്‍കട്ടിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് യുവാവിന്റെ മൊബൈൽ ഫോൺ വിട്ടുനൽകിയെങ്കിലും വീണ്ടും വിളിപ്പിച്ച ശേഷം പിടിച്ചുവാങ്ങിച്ചു. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ഒരു ദിവസത്തിനുശേഷം വിട്ടു നൽകി.
മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് കെഎസ്‍യു പ്രവര്‍ത്തകൻ ആലപ്പുഴ ഡിവൈഎസ്‍പിക്ക് നൽകിയ പരാതിയിലാണ് ലജനത്ത് സ്വദേശി അഹമ്മദ് കബീറിന്റെ ഫോൺ സൗത്ത് പൊലീസ് ബുധനാഴ്‍ച പിടിച്ചെടുത്തത്. വ്യാഴം രാവിലെ എത്തിയാൽ നൽകാമെന്ന് അറിയിച്ചെങ്കിലും കൈമാറിയില്ല. ഉച്ചയോടെ വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഫോൺ തിരികെ കിട്ടിയെന്ന് ഏഴുതി ഒപ്പിട്ട് വാങ്ങി.
ഫോണുമായി പോയ കബീറിനെ ഡിവൈഎസ്‍പിക്ക് പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തി. എഴുതി നൽകിയ കടലാസ് കീറികളഞ്ഞ് ഫോൺ വീണ്ടും പിടിച്ചു വാങ്ങി. കെഎസ്‍യു പ്രവര്‍ത്തകൻ സ്‍ക്രീൻ ഷോട്ട് കൈമാറിയെന്ന് പറഞ്ഞാണ് വീണ്ടും ഫോൺ പിടിച്ചെടുത്തതെന്ന് കബീര്‍ പറഞ്ഞു. പിന്നീട് വൈകിട്ട് നാലരയോടെയാണ് തിരിച്ചുനൽകിയത്.
ആരാണ് പരാതിക്കാരനെന്ന് അറിയിച്ചിട്ടില്ല. പാതിരാത്രി രണ്ടരക്ക് വൈദ്യുതിപോയിട്ട് ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് വന്നത്. കുട്ടികള്‍ കിടന്നുകരയുന്ന അവസ്ഥയാണ്. തോടിന് സമീപമാണ് വീട്. കൊതുകശല്യം രൂക്ഷമാണ്. പിതാവെന്ന നിലയ്ക്കുള്ള വികാരമാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്‍തിട്ടില്ല. പൂക്കിയെന്ന ന്യൂജെൻ വാക്കാണ് ഉപയോഗിച്ചതെന്നും കബീര്‍ പറഞ്ഞു.
പവർകട്ടിനിടെ ചെറിയ പോർട്ടബിൾ ഫാനിന്റെ കാറ്റിൽ മക്കൾ ഉറങ്ങുന്ന 36 സെക്കന്റ് വീഡിയോ ആണ് ‘കെഎസ്‌ഇബിയ്ക്കും പൂക്കിക്കും നന്ദി’ എന്ന കുറിപ്പോടെ കബീര്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പ്രതിഷേധം ശക്തമായതോടെ കേസെടുക്കാനുള്ള നീക്കത്തിൽനിന്ന് പൊലീസ് പിന്മാറി.









0 comments