print edition സ്വകാര്യ ആശുപത്രിയിലെ പിഴവ് ; അന്ന് കത്രിക പുറത്തെടുത്തത് ആലപ്പുഴ മെഡിക്കൽ കോളേജിൽ

കെ എസ് ബിമൽറോയ്
Published on Feb 21, 2026, 02:41 AM | 1 min read
ഹരിപ്പാട്
സ്വകാര്യ ആശുപത്രിയിൽ പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കണ്ടെത്തിയതും പുറത്തെടുത്തതും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ. കുമാരപുരം പൊത്തപ്പള്ളി തെക്ക് കൈതപ്പറന്പിൽ നീതുവിന്റെ (27) പ്രസവശസ്‌ത്രക്രിയയ്‌ക്കിടെയാണ് ഉള്ളിൽ ഉപകരണം കുടുങ്ങിയത്. തുടർന്ന് കുടലിന് പരിക്കേറ്റിരുന്നു.
2024 ആഗസ്‌തിലാണ് രണ്ടാമത്തെ പ്രസവത്തിനായി നീതുവിനെ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്‌ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു. അഞ്ചുദിവസത്തിനുശേഷം വിടുതൽ നൽകി. എന്നാൽ ശക്‌തമായ വേദനയെതുടർന്ന് വീണ്ടും ഇതേ ആശുപത്രിയിൽ എത്തി. തുന്നലിട്ടതിന്റെ വേദനയായിരിക്കും മാറിക്കൊള്ളുമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്.
വേദന ശമിക്കാത്തതിനാൽ 2024 ആഗസ്‌ത് 16ന് ബന്ധുക്കൾ നീതുവിനെ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ പരിശോധിച്ചപ്പോഴാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി മനസിലാക്കിയത്. ഡോക്‌ടർമാർ അന്നുതന്നെ ശസ്‌ത്രക്രിയചെയ്‌ത് പുറത്തെടുത്തു. നീതുവിന്റെ കുടലിനേറ്റ പരിക്കും ശസ്‌ത്രക്രിയയിലൂടെ പരിഹരിച്ചു.
സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നൽകി. സംഭവം കായംകുളം ഡിവൈഎസ്‌പി അന്വേഷിക്കുന്നുണ്ട്. ഉടൻ കുറ്റപത്രം സമർപ്പിക്കും.










0 comments