ആലപ്പുഴ ബൈപാസ് രണ്ടാംഘട്ടം; നിർമാണത്തിൽ അപാകത; ജനങ്ങൾ ആശങ്കയിൽ

കുതിരപ്പന്തിയിലെ ബൈപ്പാസ്, പൂങ്കാവ് പ്രദേശത്ത് ബൈപ്പാസിൽ നിന്നും വെള്ളത്തോടൊപ്പം മണലും ഒലിച്ച് പോകുന്നു
സ്വന്തംലേഖകൻ
Published on Jul 13, 2026, 10:26 AM | 1 min read
ആലപ്പുഴ : ആലപ്പുഴ ബൈപാസിന്റെ രണ്ടാംഘട്ട നിർമാണത്തിലെ അപാകം ആശങ്ക സൃഷ്‌ടിക്കുന്നു. മതിയായ സുരക്ഷാമനദണ്ഡങ്ങൾ പാലിക്കാതെ സംരക്ഷണഭിത്തി നിർമിക്കുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഉയർത്തിയ ഭിത്തിയിലൂടെ മണൽ ചോർന്നുപോകുന്നത് ബലക്ഷയത്തിന് ഇടയാക്കുന്ന സാഹചര്യമാണ്. അപകടഭീഷണിയിലാണ് ഇത്തരം സ്ഥലങ്ങൾ. ഒന്നാംഘട്ടത്തിൽ നിർമിച്ച ഉയരപ്പാതയോട് ചേർന്നാണ് രണ്ടാംഘട്ട ബൈപാസ് വരുന്നത്.
സിമന്റിൽ നിർമിച്ച ചെറിയ ബ്ലോക്കുകൾ അടുക്കി വച്ച് മണൽ അടക്കമുള്ളവ നിറച്ചാണ് റോഡ് നിർമിക്കുന്നത്. മഴ ശക്തമായതോടെയാണ് സംരക്ഷണഭിത്തിയുടെ നിർമാണ അപാകം വെളിപ്പെട്ടത്. വശങ്ങളിൽ അടുക്കായിരിക്കുന്ന സിമന്റ് ബ്ലോക്കുകൾക്കിടയിലൂടെ പലസ്ഥലങ്ങളിലും വെള്ളത്തോടൊപ്പം മണലും കുത്തിയൊലിച്ച് പോകുന്നു. പൂങ്കാവ് പ്രദേശത്ത് ബൈപാസിൽനിന്ന് ഇത്തരത്തിൽ മണൽ പോയിട്ടുണ്ട്. കുതിരപ്പന്തിയിലെ സംരക്ഷണഭിത്തിയും അപകടഭീഷണി ഉയർത്തുന്നു. ദേശീയപാത നിർമാണം നടത്തിയ പലസ്ഥലങ്ങളിലും റോഡിൽ വലിയ ഗർത്തങ്ങൾ രൂപം കൊള്ളുന്ന സാഹചര്യത്തിൽ ബൈപാസിന്റെ രണ്ടാംഘട്ടം അപകടക്കെണിയാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
വശങ്ങളിലെ സിമന്റ് ബ്ലോക്കുകൾ പരസ്‌പര ബന്ധമില്ലാതെ അടുക്കി നിർമിച്ചെന്നാണ് ആക്ഷേപം. സംരക്ഷണഭിത്തി തകർന്നുവീഴുമോയെന്ന് ഭയക്കാൻ കാരണമിതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പതിനഞ്ചടി വരെ ഉയരത്തിൽ നിർമിച്ച ബൈപാസിലൂടെ ഓടുന്ന വലിച്ച ചരക്കുവാഹനങ്ങൾക്കടക്കം സുരക്ഷയില്ലാത്ത സ്ഥിതിയിലാണ് രണ്ടാംഘട്ടനിർമാണം പുരോഗമിക്കുന്നത്. ഇരവുകാട്, ഗുരുമന്ദിരം വാർഡുകൾ അതിരിടുന്ന റാണി തോടിന് മുകളിൽ ബൈപാസ് രണ്ടായി തിരിയുന്ന കുതിരപ്പന്തി മേൽപ്പാലം തുടങ്ങുന്ന ഭാഗത്തെ വലിയ ഗർത്തത്തിലും അപകടം പതിയിരിക്കുന്നു. പ്രദേശത്തെക്കുറിച്ച് പരിചയമില്ലാത്തവർ വാഹനമോടിച്ചെത്തുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയുണ്ടായിട്ടും കരാറുകാർ പരിഹാരം കാണാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.











0 comments