മുണ്ടൂരിലെ കാട്ടാന ആക്രമണം; ആനകളെത്തിയത് സോളാർ ഫെൻസിങ് തകർത്ത്, വീഴ്ച്ചയുണ്ടെങ്കിൽ നടപടി– മന്ത്രി

മുണ്ടൂർ: പാലക്കാട് മുണ്ടൂരിൽ നടന്ന കാട്ടാന ആക്രമണത്തിൽ ഒരാൾ മരണമടഞ്ഞത് ദാരുണമായ സംഭവമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുണ്ടൂരിലുണ്ടായത് ദാരണമായ സംഭവമാണ് എന്ന് സമ്മതിക്കാതെ നിവർത്തിയില്ല. അവിടെ സ്ഥാപിച്ച സോളാർ ഫെൻസിങ് തകർത്താണ് രണ്ടോ മൂന്നോ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടന്നത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം തീർച്ചയായും പരിശോധിക്കുന്നതാണ്. വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിന് ഗവൺമെന്റിന് യാതൊരു ബുദ്ധിമുട്ടുമില്ല- എ കെ ശശീന്ദ്രൻ പറഞ്ഞു.
അലന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അലനും അമ്മയ്ക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കണ്ണാടംചോലയ്ക്ക് സമീപത്ത് വെച്ചാണ് ആന ആക്രമിച്ചത്. ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
0 comments