print edition 301 ഉന്നതി ആനത്താരയിൽ; നൽകിയത് എ കെ ആന്റണി സർക്കാർ

ചിന്നക്കനാൽ 301 ഉന്നതി
കെ ടി രാജീവ്
Published on Jun 10, 2026, 12:00 AM | 1 min read
സൂര്യനെല്ലി: ആനകൾ വിഹരിക്കുന്ന ചിന്നക്കനാൽ 301 ഉന്നതി സ്ഥലം ആദിവാസികൾക്ക് നൽകിയത് 2002ൽ എ കെ ആന്റണി സർക്കാർ. പരിശോധനയോ പഠനമോ നടത്താതെ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് 138. 274 ഹെക്ടർ അനുവദിച്ചത്. 301 കുടുംബങ്ങൾക്ക് ഒരേക്കർ വീതം നൽകിയെങ്കിലും നിലവിൽ 30 കുടുംബങ്ങളാണുള്ളത്. നിരന്തര വന്യമൃഗ ശല്ല്യവും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാത്തതും കാരണം ആദിവാസികൾ പ്രദേശംവിട്ടു. ഈ പ്രദേശത്ത് വൻകിടക്കാർ കൈയടക്കി കൃഷിയിറക്കുന്നുണ്ട്. എന്നാൽ താമസയോഗ്യമല്ലാത്ത സ്ഥലം നൽകി യുഡിഎഫ് സർക്കാർ കബളിപ്പിച്ചെന്ന് പ്രദേശവാസികൾ പറയുന്നു.
അഞ്ചു വർഷത്തിനിടെ പ്രദേശത്ത് 12 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട മാരി(37) ആണ് ഒടുവിലത്തെ ഇര. ആനയിറങ്ങൽ അണക്കെട്ട് മേഖലയ്‍ക്ക് 1.5 കിലോമീറ്റർ അകലെയാണ് കോളനി. പ്രദേശവാസികൾ യാത്ര ചെയ്യുന്ന സൂര്യനെല്ലി – സിങ്കുകണ്ടം റോഡ് മേഖലയാകെ പുല്ലും കുറ്റിച്ചെടിയും പടർന്നു.
പ്രതികൂല കാലാവസ്ഥയും കോടമഞ്ഞും എപ്പോഴുമുള്ള പ്രദേശമാണ്. ഇതുമൂലം ആന നിൽക്കുന്നത് ശ്രദ്ധയിൽപ്പെടില്ല. ജനകീയ പ്രതിഷേധത്തിന് ശേഷം ഇവിടെനിന്നും അരിക്കൊമ്പനെ മാറ്റിയിരുന്നു. ചക്കക്കൊമ്പൻ ഉൾപ്പെടെ 24 കാട്ടാനകളുണ്ടെന്നാണ് വിവരം. സിങ്കുകണ്ടം, 301 ഉന്നതി, അപ്പർ സൂര്യനെല്ലി, ചിന്നക്കനാൽ മേഖലയിലാകെ ആനകൾ ചുറ്റിത്തിരിയുന്നു.










0 comments