print edition ഓണക്കൊള്ളയുമായി വിമാനക്കമ്പനികൾ

എസ് കിരൺബാബു
Published on Aug 10, 2026, 01:30 AM | 1 min read
തിരുവനന്തപുരം: ഓണക്കാലത്ത് പ്രവാസിമലയാളികളെ കൊള്ളയടിക്കാൻ യാത്രാടിക്കറ്റ് നിരക്ക് അഞ്ചിരട്ടിവരെ വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഗൾഫ് രാജ്യങ്ങളിലേയ്‌ക്ക് സാധാരണ ദിവസങ്ങളിൽ 8,000 മുതൽ 20,000 രൂപവരെമാത്രം ഈടാക്കിയിരുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് നിലവിൽ 40,000 മുതൽ 60,000 രൂപവരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ബിസിനസ് ക്ലാസ് നിരക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്.
ഗൾഫ് രാജ്യങ്ങളിൽ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന സമയം കൂടിയായതിനാൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ നിരവധി മലയാളി കുടുംബങ്ങളാണ് കേരളത്തിലേയ്‌ക്കും തിരിച്ചും യാത്ര ചെയ്യുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് അടുത്തമാസം പകുതിവരെ 30,000 മുതൽ 45,000 വരെയാണ് ടിക്കറ്റ് നിരക്ക്. സാധാരണ 15,000 മുതൽ 25,000 രൂപ വരെയാണ് നിരക്ക്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് 33,000 മുതൽ 40,000 രൂപവരെയാണ്. കണ്ണൂരിൽനിന്ന് ദോഹയിലേക്കും തിരിച്ചും 45,000 മുതൽ 50,000 രൂപവരെയാണ് ഈടാക്കുന്നത്. സാധാരണ നിരക്ക് 25,000 രൂപയാണ്. അതേസമയം മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളിൽനിന്ന് ഈ കാലയളവിൽ പല ഗൾഫ് രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് 15,000 രൂപയിൽ താഴെയാണ്.
നാലംഗ കുടുംബത്തിന് നാട്ടിലെത്തി തിരികെ പോകാൻ മാത്രം ലക്ഷക്കണക്കിന് രൂപ കണ്ടെത്തേണ്ട അവസ്ഥയാണ്. ഭീമമായ തുക താങ്ങാനാവാതെ പലരും നാട്ടിലെത്താനുള്ള യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു. മുന്പ് നിരക്ക് വർധന ഉണ്ടായിരുന്നപ്പോൾ നിയന്ത്രണം ഏർപ്പെടുത്താൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കുറി യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.










0 comments