എഐസിടിഇ സമയക്രമം മാറ്റിയാല്‍ അപ്പീൽ നൽകും: മന്ത്രി ബിന്ദു

തിരുവനന്തപുരം
എൻജിനിയറിങ് പ്രവേശന നടപടികളുടെ സമയക്രമത്തിൽ എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ) മാറ്റംവരുത്തിയാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് മന്ത്രി ആർ ബിന്ദു. ആഗസ്ത് 14നകം പ്രവേശന നടപടി പൂർത്തിയാക്കണമെന്നാണ് നിലവിലെ എഐസിടിഇ നിർദേശം. ഈ സമയക്രമം പാലിക്കാൻ സർക്കാർ നിർബന്ധിതമാണ്. ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്മെന്റ് പൂർത്തിയാക്കാൻ 30 ദിവസമെങ്കിലും വേണമെന്ന നിലപാടാണ് സുപ്രീംകോടതിയിൽ സർക്കാർ സ്വീകരി ച്ചത്.
കീം പ്രവേശനത്തിൽ ഇടപെടില്ലെന്നും രണ്ടാഴ്ചയ്ക്കുശേഷം സർക്കാരിന്റെ വാദം കേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൻജിനിയറിങ് പ്രവേശനത്തിൽ അടുത്തവർഷംമുതൽ പുതുക്കിയ ഏകീകരണ നടപടിയിലേക്ക് കടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണമെന്ന സർക്കാർ കാഴ്ചപ്പാട് പ്രാവർത്തികമാക്കും.
സർക്കാർ നിർദേശിച്ച മാർക്ക് ഏകീകരണ നടപടിക്രമങ്ങളിലൂടെ വിദ്യാർഥികൾക്കെല്ലാം നീതി ഉറപ്പാക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിച്ചത്. അതുപ്രകാരമാണ് കീം പ്രോസ്പെക്ടസിൽ മാറ്റം നിർദേശിച്ചത്. അതനുസരിച്ചുള്ള റാങ്ക് പട്ടിക ഹൈക്കോടതി നിർദേശപ്രകാരം പുതുക്കി പ്രസിദ്ധീകരിക്കേണ്ടി വരികയായിരുന്നെന്ന് മന്ത്രി പ റഞ്ഞു.










0 comments