print edition കാർഷിക സർവകലാശാല ജനറൽ കൗൺസിൽ ; കോൺഗ്രസ്– ബിജെപി ഡീൽ വ്യക്തം

തൃശൂർ : കേരള കാർഷിക സർവകലാശാലാ ജനറൽ കൗൺസിലിലേക്കും കൂട്ടത്തോടെ ബിജെപി അനുകൂലികളെ നാമനിർദേശംചെയ്‌ത് ഗവർണർ. ഗവർണർ നാമനിർദേശം ചെയ്ത 11 പേരിൽ എട്ട് ബിജെപി പ്രതിനിധികളും മൂന്ന് കോൺഗ്രസ് പ്രതിനിധികളുമാണ്.
ഇവിടെയും കോൺഗ്രസ് – ബിജെപി ഡീൽ മറനീക്കി. താൽക്കാലിക വൈസ് ചാൻസലറായി ബിജെപി അനുകൂല അധ്യാപക സംഘടനാനേതാവ് ഡോ. ടി സജിതാ റാണിയെ നിയമിച്ചതിനുപിന്നാലെയാണിത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ കെ ജി മാരാർ ഭവനിൽ തയ്യാറാക്കിയ പട്ടിക ഗവർണർക്ക് കൈമാറുകയായിരുന്നു. യുഡിഎഫുമായുള്ള ധാരണയിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിലും ബിജെപിക്കാരെ വിജയിപ്പിക്കാനാണ് നീക്കം.
ജനറൽ കൗൺസിലിൽ ശാസ്‌ത്രജ്ഞരുടെ പ്രതിനിധികളായി ബിജെപി അനുകൂല സംഘടനയിലെ ഡോ. ടി സന്തോഷ്‌കുമാർ, ഡോ. ജി ഗായത്രി, ഡോ. ബി അജിത് കുമാർ എന്നിവരെയും കോൺഗ്രസ് അനുകൂല സംഘടനയിലെ ഡോ. തോമസ് ജോർജിനെയുമാണ് ഗവർണർ ഉൾപ്പെടുത്തിയത്.പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രാതിനിധ്യവും ബിജെപിയും കോൺഗ്രസും പങ്കിട്ടു. കോൺഗ്രസിൽനിന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസിനെയും ബിജെപിയിൽനിന്ന് പാലക്കാട് അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് പി എ ബിന്ദുവിനെയുമാണ് ഉൾപ്പെടുത്തിയത്. കോൺഗ്രസിന് ജനറൽ കൗൺസിലിൽ മറ്റ് വനിതാ അംഗങ്ങളില്ല. ഡീലിന്റെ ഭാഗമായി മിനു എക്സിക്യുട്ടീവിലെ വനിതാ പ്രതിനിധിയാകുമെന്നാണ് സൂചന. കൃഷി മന്ത്രി ടി സിദ്ദിഖിന്റെ അടുത്ത സുഹൃത്തായ ഹാരിസാണ് പ്ലാന്ററുടെ പ്രതിനിധി. ഇതും ഡീലിന്റെ ഭാഗമാണ്. നാല് കർഷക പ്രതിനിധികളും ആർഎസ്എസ് –ബിജെപി അനുഭാവികളാണ്. ബിജെപിക്കാരെ ഗവർണർ നാമനിർദേശംചെയ്‌തിട്ടും കൃഷിമന്ത്രി ടി സിദ്ദിഖോ കോൺഗ്രസ് അനുകൂല അധ്യാപക -– അനധ്യാപക സംഘടനകളോ പ്രതിഷേധമുയർത്തിയില്ല.










0 comments