ഒന്നിച്ച് പുറത്തേക്ക് ഇറങ്ങിയോടി; "മോനെ രക്ഷിച്ചു. പക്ഷേ അവള്‍... പോയി"

ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ മരിച്ച സുമതി (ഇടത്), ഭര്‍ത്താവ് രവി നാരായണൻ (വലത്)
നന്ദു വിശ്വംഭരന്‍
Published on Aug 02, 2026, 06:50 AM | 1 min read
തൊടുപുഴ : ഭൂമി കുലുങ്ങുന്നപോലെ ശബ്‍ദംകേട്ടു. പെട്ടെന്ന് പേടിച്ചുപോയി. അടൂർമല ഉരുൾപൊട്ടലിൽ നടുക്കം വിട്ടുമാറാതെ മഷികല്ലേൽ രവി നാരായൺ പറയുന്നു. മൂന്നുപേരും കൂടിയാണ് പുറത്തേക്കോടിയത്. പക്ഷേ അവര്‍ മണ്ണിനടിയിലായിപ്പോയി. എന്റെ കാലിൽ സ്ലാബ് വന്നിടിച്ച് തെറിച്ചുവീണു. ഒന്നും ചെയ്യാൻ പറ്റിയില്ല. മോനും ഭാര്യയും ഉരുളില്‍പ്പെട്ടു. മോനെ രക്ഷിച്ചു. പക്ഷേ അവള്‍... പോയി. ഭാര്യ സുമതിയുടെ ജീവനെടുത്തെതിന്റെ നൊമ്പരത്തിൽ രവിയുടെ കണ്ണുനിറഞ്ഞു തൊണ്ടയിടറി.
താഴേക്ക് ഓടിച്ചെന്ന് വീട്ടുകാരോട് വിവരം പറഞ്ഞു. പിന്നീടാണ് എല്ലാവരുംകൂടി രതീഷിനെ രക്ഷിച്ചത്. സുമതിയും രക്ഷപെടുമെന്നാണ് കരുതിയത്. തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തിയതോടെ രവി പൊട്ടിക്കരഞ്ഞു. അടക്കിവച്ചിരുന്ന സങ്കടത്തിന്റെ ഉരുള്‍ പൊട്ടി.
അടൂർമലയിൽ വീടിന് മുകളിലേക്ക് ഉരുൾപൊട്ടിയാണ് സുമതി മരിച്ചത്. മണ്ണിൽ പുതഞ്ഞുപോയ മകൻ രതീഷിനെ(38) നാട്ടുകാർ രക്ഷപ്പെടുത്തി. ഭർത്താവ് രവി നാരായണൻ(73) കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അടുക്കളയും പുറത്തുള്ള ശൗചാലയവുമാണ് അവേശേഷിക്കുന്നത്.
രവിയുടെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന നിലയില്‍
രവിയുടെ കാലിൽ സ്ലാബ് വന്ന് തട്ടിയെങ്കിലും മണ്ണിലകപ്പെടാതെ ദൂരത്തേക്ക് വീണു. രവിയാണ് ഓടിയെത്തി താഴെയുള്ള വീട്ടുകാരെ അപകട വിവരം അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് മണ്ണിൽപ്പൂണ്ടുകിടന്ന രതീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ, സുമതിയെ കണ്ടെത്താനായില്ല.
29 അംഗ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും ഏറെ നേരം തെരച്ചിൽ നടത്തി. ഒടുവിൽ 150 മീറ്ററിലേറെ ദൂരെ റോഡിന് താഴെനിന്നാണ് 6.45ഓടെ മണ്ണില്‍ പുതഞ്ഞനിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രതീഷ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രവിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. സുമതി തൊഴിലുറപ്പ് തൊഴിലാളിയാണ്. സംസ്‍കാരം നടത്തി. രസ്‌നയാണ് മകൾ.










0 comments