വീണ്ടും പ്രതികാര നടപടി: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാറെ മാറ്റി

വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ സംഘപരിവാർ ആഞ്ജപാലിച്ച് വീണ്ടും വൈസ് ചാൻസലറുടെ പ്രതികാര നടപടി. ജോയിന്റ് രജിസ്ട്രാർ ചുമതലയിൽനിന്ന് പി ഹരികുമാറിനെ താൽകാലിക വി സി സിസ തോമസ് മാറ്റി. ചട്ടവിരുദ്ധമായി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കിയ സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുത്തതിനാണ് ഹരികുമാറിനോടുള്ള പകപോക്കൽ.
അഡ്മിനിസ്ട്രേഷൻ ജോയിന്റ് രജിസ്ട്രാർ സ്ഥാനത്തുനിന്ന് അക്കാദമിക് വിഭാഗത്തിലേക്കാണ് ഹരികുമാറിനെ മാറ്റിയത്. പകരം ചുമതല മറ്റൊരു ജോയിന്റ് രജിസ്ട്രാറായ ഡോ.ഹേമാ ആനന്ദിന് നൽകി. രജിസ്ട്രാറായി ഡോ.മിനി കാപ്പന് വി സി ചുമതല നൽകുകയും ചെയ്തു. എന്നാൽ സിൻഡിക്കറ്റ് തീരുമാനമനുസരിച്ച് ഡേ.കെ എസ് അനിൽകുമാർ തൽസ്ഥാനത്ത് ഉള്ളതിനാൽ വി സിയുടെ നടപടി അസാധുവാകും. വി സിയുടെ നടപടിക്കെതിരെ സർവകലാശാലയിൽ ജീവനക്കാരുടെ പ്രതിഷേധം തുടരുകയാണ്.
ഞായറാഴ്ച ചേർന്ന സർവകലാശാല സിൻഡിക്കറ്റ് യോഗമാണ് ചട്ടവിരുദ്ധമായി രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വി സി മോഹനൻ കുന്നുമ്മലിന്റെ നടപടി റദ്ദാക്കിയത്. തുടർന്ന് രജിസ്ട്രാറുടെ ചുമതല അനിൽകുമാർ ഏറ്റെടുക്കുകയും ചെയ്തു. വി സിയുടെ താൽകാലിക ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജിപ്പ് മറികടന്നാണ് ഭൂരിപക്ഷം സിൻഡിക്കറ്റ് അംഗങ്ങളും തീരുമാനമെടുത്തത്. രജിസ്ട്രാര്‍ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. എന്നാൽ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽകാലിക വി സി തയ്യാറായിരുന്നില്ല. തുടർന്ന് സിൻഡിക്കറ്റ് യോഗത്തിൽ നിന്ന് സിസ തോമസ് ഇറങ്ങിപ്പോയി. ചർച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോയതോടെ സിൻഡിക്കറ്റ് അംഗങ്ങൾ അവരിൽനിന്ന് തന്നെ ചെയർപേഴ്സണെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ആ ചെയർപേഴ്സൺ സിൻഡിക്കറ്റ് യോഗം നടത്തിയാണ് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തത്.
കേരള സർവകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാൽ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിർദേശത്തിൽ വൈസ് ചാൻസലർ മോഹന്‍ കുന്നുമ്മല്‍, രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രാർ പോലെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്കെതിരെ നടപടിയെടുക്കാൻ അധികാരമുള്ള സിൻഡിക്കറ്റിനെ മറികടന്നാണ് വി സിയുടെ അമിതാധികാര പ്രയോഗം.









0 comments