മോർഫിങ് കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബു (26)ആണ് മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മലപ്പുറം സൈബർ പൊലീസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് തിരുവനന്തപുരത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
വിദ്യാർഥിനികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്ചെയ്ത ചിത്രങ്ങളാണ് പ്രതി ദുരുപയോഗംചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. ബുധനാഴ്ച മഞ്ചേരി സിജെഎം കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയായിരുന്നു ജാമ്യം. തുടർന്ന് സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത സുബിൻ ബാബു കൈഞരമ്പ് മുറിക്കുകയായിരുന്നു. രക്തം ഒഴുകിയതോടെ ആശങ്കയിലായ ഇയാൾ റിസപ്ഷനിലേക്ക് ചെന്ന് കാര്യം പറഞ്ഞു. ലോഡ്ജ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണംചെയ്തു. നിലവിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത സംഭവത്തിനുപിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് സുബിൻ പൊലീസിന് മൊഴിനൽകിയത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.









0 comments