കാസർകോട് മൂന്നിടങ്ങളിലായി അപകടം; നിരവധി പേർക്ക് പരിക്ക്

കന്യാപാടി, നയന്മാർമൂല, ബോവിക്കാനം ടൗൺ എന്നിവിടങ്ങളിലുണ്ടായ അപകടത്തിൽ തകർന്ന വാഹനങ്ങൾ
കാസർകോട്: കാസർകോട് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. ബദിയടുക്ക കന്യാപാടി, ദേശീയപാതയ്‌ക്കു സമീപം നയന്മാർമൂല, ബോവിക്കാനം ടൗൺ എന്നിവിടങ്ങളിലായിരുന്നു ഞായറാഴ്ച അപകടം നടന്നത്. കന്യാപാടിയിൽ ഞായർ പുലർച്ചെ 1.45ന് അമിത വേഗത്തിൽ സഞ്ചരിച്ച രണ്ട് സ്വിഫ്റ്റ് കാറുകൾ ആശ്രമഭാഗം വളവിൽ എതിർദിശയിൽവന്ന ലോറിയുടെ ഡീസൽ ടാങ്ക് ഭാഗത്ത് ഇടിച്ചു.
ഉപ്പള ഭാഗത്തുള്ള വണ്ടികളാണ് ഇടിച്ചത്. അപകടത്തിൽ ലോറിയിലും രണ്ടു കാറുകളിലുമായി ഉണ്ടായ 3 പേർക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ഡീസൽ, ഓയിൽ ടാങ്കുകൾ പൊട്ടിയതിനാൽ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് ഗതാഗത തടസം നീക്കിയത്. ഓഫീസർമാരായ സുകു വർഗീസ്, കെ വി ജിതിൻ കൃഷ്ണൻ, അതുൽ രവി, സി കെ അഭിനന്ദ്, എൻ പി രാകേഷ്, ഒ കെ പ്രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
നായന്മാർമൂലയിൽ ഇന്നോവ ക്രിസ്റ്റ നിയന്ത്രണം തെറ്റി റോഡിന്റെ കൈവരിയിൽ ഇടിച്ചു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിൽ നിന്ന് പുക ഉയർന്നിരുന്നു. കാറിലുണ്ടായിരുന്നവരെ നിസാര പരിക്കുകളോടെ ആശുപത്രിയിലാക്കി. തുടർന്ന് ഇവർ മറ്റൊരു വാഹനത്തിൽ പോയി. അഗ്നിരക്ഷാ ഓഫീസർമാരായ സുകു വർഗീസ്, വി എസ് ഗോകുൽ കൃഷ്ണൻ, ടി അമൽരാജ്, എം എം അരുൺകുമാർ, ഇ പ്രസീദ്, പി വി രഞ്ജിത് എന്നിവർ വാഹനത്തിന്റെ എൻജിൻ ഭാഗം തണുപ്പിച്ച് അപകട സാധ്യത ഒഴിവാക്കി.
മുളിയാർ പഞ്ചായത്ത് ബോവിക്കാനം ടൗണിൽ ഞായർ പുലർച്ചെ 6.30നായിരുന്നു അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് പൂർണമായി തകർന്നു. കാർ തലകീഴായി മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാളെ മംഗുളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയും അശ്രദ്ധയും അപകടങ്ങൾക്ക് വഴിവെച്ചതെന്നാണ് നിഗമനം.









0 comments