തലശേരിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം;ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്

ജോർജ് ജോസഫ്
കണ്ണൂർ: തലശേരി ദേശീയപാതയിൽ പുന്നോൽ ഉസ്സൻമൊട്ടയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലിടിച്ച് കാർ യാത്രികന് ദാരുണാന്ത്യം. കരുവഞ്ചാൽ വായാട്ടുപറമ്പിൽ പോത്തുകുണ്ടിന് സമീപം മണ്ണൂർ ഹൗസിൽ ജോർജ് ജോസഫ് (ഷാജി- –53) ആണ് മരിച്ചത്. പരിക്കേറ്റ ഏഴുപേരെ തലശേരി കോ–ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തലശേരി ഭാഗത്തേക്ക് വരുന്ന ഇന്നോവകാർ ശനി രാവിലെ 7. 45 ഓടെ ഉസ്സൻ മൊട്ട ബസ് സ്റ്റോപ്പിന് സമീപമാണ് അപകടത്തിൽപെട്ടത്. ഒമാനിൽ നിന്നെത്തിയ കുടുംബസുഹൃത്തായ ചെമ്പേരി മങ്കുഴിവീട്ടിൽ രതീഷിനെയും കൂട്ടി വിമാനത്താവളത്തിൽ നിന്നും മടങ്ങവേയാണ് അപകടം. തലശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന തക്വവ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ജോർജ് ജോസഫിനെ പുറത്തെടുത്തത്. തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ജോർജ് ജോസഫ് ഉൾപ്പെടെ എട്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. രതീഷ് (43), അമ്മ ദേവി (66), ഭാര്യ സജിത (37), സഹോദരന്റെ മക്കളായ വിഷ്ണു പ്രിയ (17), ദേവ പ്രിയ (12), സഹോദരൻ സതീശൻ (39) , മകൻ കാർത്തിക് (12) എന്നിവർക്കാണ് പരുക്കേറ്റത്. സജിതയ്ക്ക് മുഖത്തും രതീഷിന് ചുമലിലുമാണ് പരിക്ക്.
ജിഷിയാണ് മരിച്ച ജോർജ് ജോസഫിന്റെ ഭാര്യ. മക്കൾ: ഷാരോൺ (എംസിഎ വിദ്യാർഥി ) , സിയോൺ (രണ്ടാം ക്ലാസ്). പരേതരായ ജോസഫിൻ്റെയും മേരിയുടെയും മകനാണ്. സഹോദരങ്ങൾ: ജോൺ (വ്യാപാരി ), ഗ്രേസി, പരേതനായ സണ്ണി, സാബു, സൂസമ്മ , തോമസ് ജോസഫ് (അഭിഭാഷൻ തളിപ്പറമ്പ്, സാലു (ഫോട്ടോഗ്രാഫർ ), പ്രിൻസ്, റോബിൻ, ജോബിൻ (മിലിട്ടറി).










0 comments