അഭിനവിന്റെ സ്വർണ കുതിപ്പിന് ഇനി സ്വന്തം പോൾവാൾട്ട്; ഉറപ്പ് നൽകി മന്ത്രി

കൽപ്പറ്റ: ചെത്തി മിനുക്കിയ മുളവടിയുമായി പോൾവാൾട്ടിൽ സ്വർണം കരസ്ഥമാക്കിയ വയനാടുകാരൻ അഭിനവിന് ഇനി സ്വന്തം പോൾവാൾട്ടിൽ സ്കൂൾ ഒളിമ്പിക്സിൽ കുതിപ്പ് തുടരാം. വയനാട് ജില്ലാ കായിക മേളയിൽ മുളവടിയുമായി എത്തി സ്വർണം നേടിയ അഭിനവ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ കായിക താരത്തിന് ആധുനിക രീതിയിലുള്ള ഉപകരണം അടിയന്തരമായി വാങ്ങി നൽകുമെന്ന് മന്ത്രി ഒ ആർ കേളു ഉറപ്പ് നൽകി.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ പോൾവാൾട്ട് മത്സരത്തിലാണ് മാനന്തവാടി ഗവ. വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് സ്വർണം കരസ്ഥമാക്കിയത്. സ്കൂൾ പരിസരത്ത് നിന്നും വെട്ടിയെടുത്ത മുള ഉപയോഗിച്ച് 2.50 മീറ്ററിൽ ഉയർന്ന് ചാടിയാണ് അഭിനവ് സംസ്ഥാനതല മത്സരത്തിലേക്ക് അർഹത നേടിയത്.
2024-ൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾവാൾട്ട് മത്സരത്തിൽ 2. 20 മീറ്റർ ഉയരത്തിൽ ചാടിയ അഭിനവ് നാലാം സ്ഥാനത്തിന് അർഹനായിരുന്നു. ജില്ലയിലെ മറ്റു സ്കൂളുകളിലെ കായിക ഉപകരണം ഉപയോഗിച്ചാണ് അഭിനവ് മുൻവർഷത്തെ മത്സരത്തിൽ പങ്കെടുത്തത്. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണി - ഉഷ ദമ്പതികളുടെ ഇളയ മകനാണ് അഭിനവ്.
ഒക്ടോബർ 23 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന കായിക മേളയിൽ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. കായികധ്യാപകൻ മൊതക്കര സ്വദേശി കെ വി സജിയാണ് അഭിനവിന് പരിശീലനം നൽകുന്നത്.








0 comments