print edition സ്വകാര്യ ജീവിതത്തെ വിമർശിക്കരുത് , വളച്ചൊടിച്ച് പ്രചാരണം വേണ്ട ; മാർഗനിർദേശവുമായി തെരഞ്ഞെടുപ്പ് കമീഷണർ

തിരുവനന്തപുരം
തദേശ തെരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവർത്തനങ്ങൾ നിയമങ്ങളും മാതൃകാപെരുമാറ്റചട്ടവും പാലിച്ചുവേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ. ഭിന്നതകളും തർക്കങ്ങളും ഉണ്ടാക്കുന്നതോ പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, ജാതി – മത സംഘർഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയപാർടികളും സ്ഥാനാർഥികളും ഏർപ്പെടാൻ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.
മറ്റ് രാഷ്ട്രീയ പാർടികളെയും സ്ഥാനാർഥികളെയും വിമർശിക്കുമ്പോൾ, അവരുടെ നയങ്ങൾ, പരിപാടികൾ, പൂർവകാലചരിത്രം, പ്രവർത്തനങ്ങൾ എന്നിവയിൽ ഒതുങ്ങി നിൽക്കണം. പൊതുപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ പറ്റി വിമർശമരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിൽ മറ്റ് കക്ഷികളെയും പ്രവർത്തകരെയും വിമർശിക്കരുത്.
ജാതി–സാമുദായിക വികാരങ്ങളെ മുൻനിർത്തി വോട്ടഭ്യർഥിക്കുത്. വോട്ടർമാർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, ഭീഷണിപ്പെടുത്തുക എന്നിവ കുറ്റകരമാണ്.
തെരഞ്ഞെടുപ്പ് നീതിപൂർവവും നിഷ്പക്ഷവും സുതാര്യവുമായി നടത്തുന്നതിന് എല്ലാ സ്ഥാനാർഥികളും രാഷ്ട്രീയപാർടികളും സഹകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ അഭ്യർഥിച്ചു. സ്ഥാനാർഥികൾ പ്രചാരണത്തിനായി തുക ചെലവിടുന്നത് നിയമാനുസൃതമാണോയെന്ന് പരിശോധിക്കാൻ ചെലവ് നിരീക്ഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാലുടൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കാൻ എല്ലാ റിട്ടേണിങ് ഓഫീസർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമീഷണർ പറഞ്ഞു.










0 comments