വ്യവസായ സൗഹൃദ കേരളം ; അന്ന് ആന്റണി പറഞ്ഞു ‘എൽഡിഎഫ് മികച്ചത്’

വേണു കെ ആലത്തൂർ
Published on Feb 18, 2025, 02:33 AM | 1 min read
പാലക്കാട് : എൽഡിഎഫ് സർക്കാർ എക്കാലവും വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത് തുടരാൻ യുഡിഎഫിന് കഴിയുന്നില്ലെന്നുമുള്ള എ കെ ആന്റണിയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. 15 വർഷംമുമ്പ് രണ്ടാം യുപിഎ സർക്കാരിൽ പ്രതിരോധ മന്ത്രിയായിരിക്കെയാണ് അന്നത്തെ എൽഡിഎഫ് സർക്കാരിനെ കഞ്ചിക്കോട് ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമൽ) ഉദ്‌ഘാടനവേദിയിൽ എ കെ ആന്റണി അഭിനന്ദിച്ചത്. ശരവേഗത്തിൽ സ്ഥലം ഏറ്റെടുത്തുനൽകി ബെമൽ യൂണിറ്റ് കഞ്ചിക്കോട്ട് സ്ഥാപിക്കാൻ അവസരമൊരുക്കിയ വി എസ് അച്യുതാനന്ദൻ സർക്കാരിനെ പുകഴ്‌ത്തുകയുംചെയ്‌തു.
കഞ്ചിക്കോട് ബെമൽ യൂണിറ്റ് ആരംഭിക്കാൻ 2009 ജൂണിലാണ് കേന്ദ്രം തീരുമാനിച്ചത്. 375 ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടത്. മൂന്ന് മാസംകൊണ്ട് സ്ഥലം സൗജന്യമായി കൈമാറി. 2010 മെയ് 17ന് യൂണിറ്റ് ഉദ്‌ഘാടനംചെയ്തു. അതിവേഗം സ്ഥലം ഏറ്റെടുത്ത് നൽകിയ സംസ്ഥാന സർക്കാരിനെയും വ്യവസായമന്ത്രി എളമരം കരീമിനെയും അഭിനന്ദിക്കുക മാത്രമല്ല, കേരളത്തിൽ വ്യവസായത്തിന് അനുകൂല അന്തരീക്ഷമുണ്ടാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും ഉദ്ഘാടന യോഗത്തില് ആന്റണി പ റഞ്ഞു.
ഒരുവർഷത്തിനുശേഷം, യുഡിഎഫ് സർക്കാരിന്റെ കാലത്തെ പൊതുചടങ്ങിൽവച്ചാണ് കേരളത്തിലേക്ക് വ്യവസായം കൊണ്ടുവരാൻ ഭയമാണെന്നും വി എസ് സർക്കാർ നൽകിയ പിന്തുണ തുടരുന്നില്ലെന്നും ആന്റണി തുറന്നടിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെ സാക്ഷിയാക്കിയായിരുന്നു വിമർശം.









0 comments