തമിഴ്നാട് പൊലീസിന് നാണക്കേടായ കേസ്, കസ്റ്റഡിയിൽനിന്ന് രക്ഷപെട്ടത് രണ്ടുതവണ, പിടിയിലായ ബാലമുരുകന്റെ കേസ് ഇങ്ങനെ

ചെന്നൈ: കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബലമുരുകൻ പിടിയിലായതിൽ തമിഴ്നാട് പൊലീസിന് നേരിയ ആശ്വാസം. സംഭവത്തിൽ തമിഴ്‌നാട് പൊലീസിന് സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്‌ചയെന്ന കാര്യം ആദ്യ ഘട്ടത്തിൽത്തന്നെ വ്യക്തമായിരുന്നു. തമിഴ്‌നാട് കടയം സ്വദേശി ബാലമുരുകനെ വിരുദുനഗർ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് തിരികെ എത്തിക്കുന്നതിനിടെ നവംബർ മൂന്നിനാണ് രക്ഷപ്പെട്ടത്.
സ്ഥിരം ക്രിമിനലായ പ്രതിയെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. സ്വകാര്യ കാറിൽ കൈവിലങ്ങ് അണിയിക്കാതെയാണ് ഇയാളെ എത്തിച്ചത്. ജയിലിന് മുന്നിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ തമിഴ്‌നാട് ബന്ദൽകുടി എസ്ഐ നാഗരാജിനെയും മറ്റു രണ്ടു പൊലീസുകാരെയും തള്ളിമാറ്റിയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ഇയാൾ കടന്നുകഴിഞ്ഞ് ഒരുമണിക്കൂർ കഴിഞ്ഞാണ് വിയ്യൂർ പൊലീസിൽ തമിഴ്നാട് പൊലീസ് വിവരം അറിയിച്ചതും.
പ്രതിക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു നീക്കം. കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. പ്രതിയെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചതും ഗുണമായില്ല. ബൈക്കിൽ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ബൈക്ക് മോഷണം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചിരുന്നു. മുന്പും ഇയാൾ തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാന രീതിയിൽ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കവർച്ചാക്കേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചത്. തുടർന്നാണ് വിയ്യൂർ അതിസുരക്ഷ ജയിലിൽ അടച്ചത്.










0 comments