print edition സമാനതകളില്ലാത്ത ബുൾഡോസർ രാജ് : എ എ റഹിം

തിരുവനന്തപുരം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ബുൾഡോസർ രാജാണ് കർണാടകത്തിൽ കോൺഗ്രസ് സർക്കാർ നടത്തിയതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിരൂപമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാറി.
ഫക്കീർകോളനിയിലാണ് ആദ്യം വീടുകൾ ഇടിച്ചുനിരത്തിയത്. മുസ്ലിങ്ങളും ദളിതരും നിർധനരുമായവരുടെ വീടുകളായിരുന്നു അവ. പുലർച്ചെ അഞ്ചിനാണ് നോട്ടീസുപോലും നൽകാതെ പൊലീസുമായി ചേർന്ന് ഒഴിപ്പിക്കലുണ്ടായത്. സുപ്രീംകോടതിയുടെ മാർഗനിർദേശം മറികടന്നാണിത്. മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കോളനികളും ഇടിച്ചുനിരത്തി. ടാർപ്പോളിൻകൊണ്ട് ഒരുക്കിയ താൽക്കാലിക താമസസൗകര്യങ്ങളും 26ന് വീണ്ടുമെത്തിയ സംഘം തകർത്തു.
ഇതിനെതിരെ ദളിത് സംഘടനകളും സിവിൽസൊസൈറ്റി പ്രസ്ഥാനങ്ങളും എതിർപ്പുമായി രംഗത്തുവന്നു. കർണാടക റവന്യുമന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവം. അദ്ദേഹം അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ടു. പുനരധിവാസത്തിനായൊന്നും സർക്കാർ ചെയ്‌തില്ല. സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മറുപടി പറയണം. സാന്പത്തികമായും സാമൂഹികമായും ഉയർന്നവരുടെ കയ്യേറ്റങ്ങളിൽ തൊടാൻ സർക്കാർ തയ്യാറായില്ല. മുഖ്യധാര മാധ്യമങ്ങൾ കുടിയൊഴിപ്പിക്കൽ വാർത്തയാക്കിയില്ല. കേരള മുഖ്യമന്ത്രിയും ഇടതുപക്ഷവും ഇടപെട്ടില്ലായിരുന്നെങ്കിൽ ഇത് പുറത്തറിയില്ലായിരുന്നു. പുനരധിവാസം പൂർത്തിയാകുന്നതുവരെ കർണാടകയിൽ ഡിവൈഎഫ്‌ഐ സമരരംഗത്തുണ്ടാകുമെന്നും റഹിം പറഞ്ഞു.











0 comments