'കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി'; മുഖ്യമന്ത്രിയുടെ നിലപാടുകളെ പരിഹസിച്ച് എ എ റഹീം

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും മദ്യനയത്തിലെ ഇളവുകളിലും മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി എ എ റഹീം. കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി, ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് റഹീം പരിഹസിച്ചു.
അദാനി ഗ്രൂപ്പുമായുള്ള മുഖ്യമന്ത്രിയുടെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയ ഒരാൾ എങ്ങനെ മുഖ്യമന്ത്രിയായി എന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കണം. കേരളം ഭരിക്കുന്നത് ബിജെപിയാണോ? എന്ന് കെ സി വേണുഗോപാൽ ചോദിച്ചത് വളരെ പ്രസക്തമായ ചോദ്യമാണ്.
ആ ചോദ്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, വി ഡി സതീശൻ നടത്തിയ മംഗലാപുരം യാത്രയെക്കുറിച്ചും അദാനി ഗ്രൂപ്പ് പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും കെ സി വേണുഗോപാൽ വെളിപ്പെടുത്തണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് അധ്യക്ഷനെ കാണുന്നതിന് പകരം സതീശൻ ആദ്യം കണ്ടത് അദാനി ഗ്രൂപ്പ് പ്രസിഡന്റിനെയാണ്.
മംഗലാപുരം യാത്രയുടെയും കൂടിക്കാഴ്ചയുടെയും തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന ഓഹരി കൈമാറ്റമെന്നും റഹീം പറഞ്ഞു. കേരള സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ കോൺഗ്രസ് അറിഞ്ഞില്ലെങ്കിലും, തിരുവനന്തപുരത്തെ ബിജെപി കാര്യാലയമായ മാരാർജി ഭവന്റെ അറിവോടെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ഏകദേശം 13,270 കോടി രൂപയ്ക്ക് എംഎസ്‌സി ഗ്രൂപ്പിന് കൈമാറുന്ന നടപടിയിൽ വൻ ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് അദാനി ഗ്രൂപ്പ് റിപ്പോർട്ട് നൽകിയിട്ടും, സർക്കാർ ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തെ സംബന്ധിച്ച് ഗുരുതരമായ ആശങ്കയുണ്ടെന്നും, അദാനിക്ക് വേണ്ടി സർക്കാർ കരാർ വ്യവസ്ഥകൾ അട്ടിമറിക്കുകയാണെന്നും എ എ റഹീം കൂട്ടിച്ചേർത്തു.











0 comments