എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ഉത്തരവാദികൾക്കെതിരെ നടപടി വേണം- എസ്എഫ്ഐ

മലപ്പുറം: പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി തേജസിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. തേജസിന് നീതി ലഭിക്കുന്നതുവരെയും വിദ്യാലയങ്ങളിലെ ഏകാധിപത്യ പ്രവണത അവസാനിക്കുന്നതുവരെയും എസ്എഫ്ഐ പോരാട്ടം തുടരും. വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി എൻ ആദിൽ പ്രസിഡന്റ് എം സുജിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ഒരു വിദ്യാർഥിയുടെ ജീവനേക്കാൾ വലുതാണ് മാർക്കും ഗ്രേഡുമെന്ന ചിന്താഗതിയുള്ള മാനേജ്‌മെന്റ് ക്രൂരതയുടെ ഒടുവിലത്തെ ഇരയാണ് തേജസ്. ടിസി ആവശ്യപ്പെട്ടെത്തിയ വിദ്യാർഥിയോട് മോറൽ സയൻസിന് മാർക്ക് കുറവാണെന്നും വീണ്ടും പരീക്ഷ എഴുതണമെന്നും നിർദേശിച്ച അധികൃതരുടെ നിലപാട് മനുഷ്യത്വരഹിതമാണ്. കുട്ടിയെ മാനസികമായി തളർത്തുന്ന പീഡനങ്ങളാണ് സ്കൂളിൽ നടന്നത്. മുട്ടിലിരുത്തി ശിക്ഷിക്കുക, ആനുവൽ ഡേയിൽനിന്ന് വിലക്കുക തുടങ്ങിയ ശാരീരിക, -മാനസിക പീഡനങ്ങൾ കുട്ടിയുടെ ആത്മവിശ്വാസം തകർത്തു. കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലിക്കെടുത്തിയവർക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു,










0 comments