print edition അനാസ്ഥകളുടെ 50 ‘വിസ്‌മയ’ദിനങ്ങൾ; കോട്ടം മറയ്ക്കാൻ കൺകെട്ട്

അഖില ബാലകൃഷ്ണൻ
Published on Jul 12, 2026, 12:01 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ മരണസംഖ്യ ഉയരവേ മുഖം രക്ഷിക്കാൻ പിആർ വർക്കുമായി ആരോഗ്യവകുപ്പ്. അനാസ്ഥ മറയ്ക്കാൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ നേട്ടങ്ങൾക്ക് പകരം പ്രഖ്യാപനങ്ങൾ മാത്രം. ‘50 വിസ്‌മയ ദിനങ്ങൾ’ എന്ന പേരിലാണ് ‘റിപ്പോർട്ട്’ പുറത്തിറക്കിയത്.
നൂറു ദിവസം കൊണ്ട് നടപ്പാക്കേണ്ടത് 50 ദിവസം കൊണ്ട് പൂർത്തിയാക്കിയെന്നാണ് അവകാശവാദം. എന്നാൽ, തിരുവനന്തപുരത്ത് കെ കരുണാകന്റെ പേരിൽ മെഡിക്കൽകോളേജ്, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിൽ പുതിയ കെട്ടിടം, എയിംസ് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് എഐ ചിത്രങ്ങളോടെ നേട്ടമെന്ന രീതിയിൽ അവതരിപ്പിച്ചത്.
മൂന്നുദിവസം ഡ്രൈഡേ നടത്തിയതും ഉന്നതധികാര സമിതി രൂപീകരിച്ചതുമാണ് 50 ദിവസത്തിൽ 132 ജീവനെടുത്ത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ഡ്രൈഡേയിൽ മാലിന്യം നീക്കുന്ന ഒരു ചിത്രം പോലും റിപ്പോർട്ടിലില്ല. എൽഡിഎഫ് സർക്കാർ അവസാന മന്ത്രിസഭാ യോഗത്തിൽ അനുവദിച്ച ആർദ്രം മിഷനിലെ തസ്തികകളുടെ ക്രെഡിറ്റും അടിച്ചെടുത്തു. ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയ ഹർഷീനയ്ക്ക് ജോലിനൽകിയെന്ന് പറയുമ്പോൾ യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം സർക്കാർ ആശുപത്രികളിൽ ചികിത്സാ പിഴവുകളിൽ മരിച്ച നാലുപേരുടെയും 20 ലധികം ദുരിതബാധിസതരെയും അഗണിച്ചു. 395 ഡോക്‌ടർമാരുടെ നിയമനം അട്ടിമറിച്ചത് മറച്ചുവച്ച് ഒഴിവുകളിൽ പിഎസ്‌സി നിയമനം നടത്തുമെന്ന കൺകെട്ടും റിപ്പോർട്ടിലുണ്ട്.










0 comments