മിന്നൽ പ്രളയം; മൂന്ന് ഇന്ത്യക്കാരെ നേപ്പാൾ സൈന്യം രക്ഷപെടുത്തി

photo credit: AFP
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിൽ പ്രളയബാധിതമായ ചിലിമെ ഗ്രാമത്തിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെയടക്കം നാലുപേരെ നേപ്പാൾ സൈന്യം രക്ഷപെടുത്തിയതായി ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ. രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി ഏകോപിപ്പിക്കുകയാണെന്നും ശ്രീവാസ്തവ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
26നാണ് നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായത്. നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (എൻഡിആർആർഎംഎ)യുടെ കണക്ക് പ്രകാരം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 900 കവിഞ്ഞു. 4000 ത്തിലധികം ആളുകളെ കാണാതായി.
മൃതശരീരങ്ങൾ തിരിച്ചറിയുന്നതിനായി 19 അംഗ ഇന്ത്യൻ ഫോറൻസിക് സംഘം ഞായറാഴ്ച കാഠ്മണ്ഡുവിൽ പ്രവർത്തനം ആരംഭിച്ചു. ചിലിമെയിലെയും ലാങ്‌ടാങ്ങിലെയും ജലവൈദ്യുത കേന്ദ്രങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇന്ത്യൻ ടണൽ റെസ്ക്യൂ സംഘവും പ്രവർത്തിക്കുന്നുണ്ട്. 933 തൊഴിലാളികളെയും ജീവനക്കാരെയുമാണ് കണ്ടെത്താനുള്ളത്.
ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. പല മൃതദേഹങ്ങളും അഴുകിയ നിലയിലും മണ്ണിൽ പുതഞ്ഞ സ്ഥിതിയിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുമാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനകളിലൂടെ മാത്രമേ ഇത് വ്യക്തമാകൂ. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിശോധനാ ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ മൃതദേഹങ്ങൾ താൽക്കാലികമായി സംസ്കരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.










0 comments