print edition ലോകമൊന്നിച്ചു, കുഞ്ഞ് ധ്രുവാനുവേണ്ടി; ചികിത്സയ്‌ക്കുള്ള 16 കോടി സമാഹരിച്ചു

ധ്രുവാൻ മാതാപിതാക്കൾക്കൊപ്പം
പിറവം: സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച മൂന്നുമാസം പ്രായമുള്ള ധ്രുവാന്റെ ചികിത്സയ്ക്കായുള്ള നാടിന്റെ കാത്തിരിപ്പ് സഫലം. ചികിത്സയ്‌ക്കാവശ്യമുള്ള 16 കോടി രൂപ സമാഹരിക്കാനായ സന്തോഷം മാതാപിതാക്കളായ കിഴകൊമ്പ് പമ്പഴക്കുന്നേൽ അനന്ദു അശോകും അശ്വതിയും കുഞ്ഞ് ധ്രുവാനൊപ്പം വീഡിയോയിലൂടെ പങ്കുവച്ചു.
ഡിവൈഎഫ്ഐയുടെ സ്ക്രാപ് ചലഞ്ച്, ബസുകളുടെ സൗജന്യ സർവീസ്, നാട്ടിലെ വിവിധ സംഘടനകൾ സ്വരൂപിച്ച തുക എന്നിവയെല്ലാം ചേർത്താണ് ചികിത്സയ്‌ക്കുള്ള തുക സമാഹരിച്ചത്. വിദേശ മലയാളികളും വിവിധ വ്യവസായികളും സഹായവുമായെത്തി.
ധ്രുവാന്റെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ ഫണ്ട് സമാഹരണം ഏപ്രിൽ 11ന് ആണ് തുടങ്ങിയത്. ഇതേ രോഗം ബാധിച്ച മൂവാറ്റുപുഴ ഏനാനല്ലൂരിലെ ആറുമാസം പ്രായമുള്ള മിയയ്ക്ക് ചികിത്സാസഹായമായി 16.5 കോടി രൂപ മൂന്നുദിവസംകൊണ്ട് സമാഹരിച്ചിരുന്നു. ധ്രുവാനുവേണ്ടിയുള്ള ധനസമാഹരണം ഒരുഘട്ടത്തിൽ പ്രതിസന്ധിയിലായപ്പോൾ മിയയുടെ മാതാപിതാക്കളും സഹായിച്ചുവെന്ന് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായ അനന്തു പറഞ്ഞു.











0 comments